38 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങളുമായി കേന്ദ്രസംഘം തിങ്കളാഴ്ച മടങ്ങും

vksingh

ന്യൂഡല്‍ഹി: മൊസൂളില്‍ കൊല്ലപ്പെട്ട 38 ഇന്ത്യക്കാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച മടങ്ങുമെന്ന് റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുര്‍ത്തീകരിച്ച് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന 39 മൃതദേഹങ്ങളില്‍ 38 എണ്ണമാണ് ഇന്ത്യന്‍ സംഘം ഏറ്റുവാങ്ങുക. ഡി.എന്‍.എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും.

ഇരു രാജ്യങ്ങളും മൃതദേഹങ്ങള്‍ കൈമാറുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഇറാഖിലെ മൊസൂളില്‍ നിന്ന് മടക്കയാത്ര ആരംഭിക്കുന്ന ഇന്ത്യന്‍ സംഘം അമൃത്സര്‍, പഞ്ചാബ്, പാറ്റ്‌ന എന്നീ സ്ഥലങ്ങളിലെ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ കൈമാറാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഐഎസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി മാര്‍ച്ച് 20-നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചത്. കൂട്ടശവക്കുഴികളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പഞ്ചാബ്, ഹിമാചല്‍, ബംഗാള്‍ സ്വദേശികളാണ് മരിച്ചവര്‍.

2014-ല്‍ ഇറാഖിലെ മൊസൂളില്‍ നിന്നാണ് ഐ.എസ് ഭീകരര്‍ ഇവരെ തട്ടിക്കൊണ്ടുപോയത്. മൊസൂളിന് സമീപം ആരംഭിച്ച പദ്ധതിയില്‍ ജോലി ചെയ്യുന്നതിനാണ് ഇവര്‍ ഇറാഖിലെത്തിയത്. 2014-ല്‍ മൂസില്‍ നഗരം ഐ.എസ് പിടിച്ചെടുത്ത ശേഷമാണ് ഇവരെ തട്ടികൊണ്ടുപോയത്. തൊഴിലാളികള്‍ നഗരം വിടാനൊരുങ്ങവെയാണ് ഇവര്‍ തീവ്രവാദികളുടെ പിടിയിലാകുന്നത്. ഒരു ആശുപത്രി നിര്‍മാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവന്നാണ് ഇറാഖ് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നത്.

Top