കാര്‍ഷിക കടം എഴുതിത്തള്ളുന്ന നടപടി; ഭാവിയില്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ദോഷം ചെയ്യുമെന്ന് ഗീതാ ഗോപിനാഥ്

ന്യൂഡല്‍ഹി: കാര്‍ഷിക കടം എഴുതി തള്ളുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്ന നടപടി രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഭാവിയില്‍ ദോഷം ചെയ്യുമെന്നാണ് ഗീത അഭിപ്രായപ്പെടുന്നത്.

കൃഷിയുടെ ഉന്നമനം, തൊഴില്‍ സൃഷ്ടി എന്നിവയില്‍ രാജ്യം കൂടുതല്‍ ശ്രദ്ധയൂന്നേണ്ടതുണ്ട്. ചരക്ക് സേവന നികുതി, പാപ്പരത്ത നിയമം എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും നയങ്ങളെയും ഗീത പ്രശംസിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലുണ്ടായ മുന്നേറ്റം സര്‍ക്കാരിന്റെ നേട്ടമാണ്.

2019 ല്‍ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിക്കുമെന്ന് കണക്കാക്കുന്ന ഏതാനും ചില രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരിക്കും. ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുകയാണെന്നും ഗീത പറഞ്ഞു. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനെക്കാളും സബ്‌സിഡി നല്‍കുന്നതിനെക്കാളും നല്ല മാര്‍ഗം പണം കര്‍ഷകരിലേക്ക് നേരിട്ട് എത്തിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Top