നെതന്യാഹു പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കു സമീപം റോക്കറ്റ് ആക്രമണം

അഷ്‌കലണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കു സമീപം റോക്കറ്റ് ആക്രമണം. സംഭവത്തെ തുടര്‍ന്ന് നെതന്യാഹുവിനെ സുരക്ഷിതയിടത്തേക്കു മാറ്റി.

പലസ്തീന്‍ അതിര്‍ത്തിയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായിട്ടാണ് റോക്കറ്റ് പതിച്ചത്. ഇസ്രായേല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡാം റോക്കറ്റ് വെടിവച്ചിടുകയായിരുന്നു എന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം നെതന്യാഹു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അപായ സൂചന ലഭിച്ചപ്പോള്‍ തന്നെ അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നെതന്യാഹുവിനെ ലക്ഷ്യം വച്ച് ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ സെപ്റ്റംബറില്‍ സമാനരീതിയില്‍ ആക്രമണമുണ്ടായിരുന്നു.ഗാസയിലെ ഇസ്ലാമിക് ജിഹാദ് രണ്ടുമാസം മുന്‍പ് നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണോ ഈ ആക്രമണമെന്നതു സംബന്ധിച്ചും സ്ഥിരീകരണമില്ല.

Top