അണ്ണാമലൈയ്ക്കെതിരെ പരാതിയുമായി ഗായത്രി രഘുറാം; ഓഡിയോ ക്ലിപ്പുകളും വീഡിയോകളും പോലീസിന് നൽകും

ചെന്നൈ: നടിയും നൃത്ത സംവിധായകയുമായ ഗായത്രി രഘുറാം ബിജെപിയില്‍ നിന്നും രാജിവച്ചു. തമിഴ്‌നാട് ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ നേതൃത്വത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല. പുറത്തുനിന്നുള്ള ആളായി നിന്ന് ട്രോള്‍ ചെയ്യപ്പെടുന്നതാണ് നല്ലത് എന്ന് തോന്നുന്നു. ഗായത്രി രഘുറാം ട്വിറ്ററില്‍ പറഞ്ഞു. ബിജെപിയില്‍ സ്ത്രീയെന്ന രീതിയില്‍ അവസരവും, ബഹുമാനവും കിട്ടുന്നില്ലെന്നും ഗായത്രി പറയുന്നു.

തന്റെ ബിജെപിയില്‍ നിന്നുള്ള പുറത്തുപോക്കിനെ സംബന്ധിച്ച് ഒരു നിര ട്വീറ്റുകള്‍ തന്നെ ഗായത്രി നടത്തിയിട്ടുണ്ട്. “യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ക്ക് ഒരു വിലയും ലഭിക്കുന്നില്ല. അണ്ണാമലെ വളരെ ചീപ്പായ ഒരു നുണയനാണ്. അയാള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അയാളില്‍ നിന്നും സാമൂഹ്യനീതി കിട്ടില്ല” – എന്ന് പറയുന്ന ഗായത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ഇപ്പോഴും വിശ്വസ്തത പുലർത്തുന്നുവെന്ന് പറയുന്നു.

ബിജെപി പ്രവര്‍ത്തകരോട് ആദരവും സ്നേഹവും ബഹുമാനവും ഉണ്ടെന്ന് പറയുന്ന ഗായത്രി. പാര്‍ട്ടിയിലെ വനിതകളോട് തന്റെ അഭിപ്രായം പറഞ്ഞ ഗായത്രി, തങ്ങളെ ആരെങ്കിലും രക്ഷിക്കുമെന്ന് സ്ത്രീകൾ വിശ്വസിക്കരുതെന്നും തങ്ങളെ ബഹുമാനിക്കാത്ത സ്ഥലങ്ങളിൽ താമസിക്കരുതെന്നും പറഞ്ഞു.

അണ്ണാമലയ്‌ക്കെതിരെ പോലീസിൽ പരാതി നൽകാൻ തയ്യാറാണെന്നും അന്വേഷണം വേണമെന്നും ഗായത്രി പറഞ്ഞു. ഓഡിയോ ക്ലിപ്പുകളും വീഡിയോകളും പോലീസിന് നൽകുമെന്ന് ഗായത്രി പറഞ്ഞു, എന്നാൽ ഏത് തരത്തിലുള്ള പരാതിയാണ്, എന്താണ് ഓഡിയോക്ലിപ്പുകളിലും വീഡിയോകളിലും ഉള്ളതെന്നും ഗായത്രി വ്യക്തമാക്കുന്നില്ല.

അതേ സമയം ബിജെപിക് അപകീർത്തി വരുത്തുന്ന പ്രവർത്തനങ്ങളിൽ നടത്തിയെന്ന് ആരോപിച്ച് ഗായത്രിയെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതായി നവംബര്‍ അവസാനം ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ അറിയിച്ചിരുന്നു. എന്നാൽ, താൻ ബിജെപിക്ക് എതിരല്ലെന്നും സസ്‌പെൻഡ് ചെയ്താലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ഗായത്രി പറഞ്ഞു

തമിഴ്‌നാട് ബി.ജെ.പിയുടെ ഇന്‍റലിജന്‍സ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് സെൽവകുമാർ തന്നെ ട്വിറ്ററിൽ ട്രോളുകയാണെന്നും. അയാള്‍ക്ക് മറുപടി നൽകിയതിനാൽ തന്നെ സസ്‌പെൻഡ് ചെയ്തതായും ഗായത്രി ആരോപിച്ചിരുന്നു.

Top