സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഭേദഗതി; ആവശ്യപ്പെട്ട്‌ കേരളത്തിലെ ആദ്യ ഗേ ദമ്പതികള്‍

കൊച്ചി: സ്വവര്‍ഗ വിവാഹവും സ്പെഷ്യല്‍ മാരേജ് ആക്ട് 1954ന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതിമാര്‍. സംസ്ഥാനത്തെ ആദ്യ ഗേ ദമ്പതിമാരായ നികേഷും സോനുവും സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈകോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു.

നീണ്ടനാളത്തെ പ്രണയത്തിനെടുവില്‍ നികേഷും സോനുവും മോതിരം കൈമാറുന്നത് ഒന്നരവര്‍ഷം മുമ്പാണ്. പിന്നീട് ഗുരുവായൂരപ്പനെ സാക്ഷിനിര്‍ത്തി കേരളത്തിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ പുതിയ ജീവിതത്തിലേക്ക് കാല്‍വച്ചു. പക്ഷെ നേരിടേണ്ടി വന്നത് കടുത്ത വിവേചനമാണ്.

ഔദ്യോഗികമായ ഒരു രേഖകളിലും ദമ്പതികള്‍ എന്ന് പറയാന്‍ കഴിയാത്ത അവസ്ഥ നേരിട്ടതോടെയാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ ഭേദഗതി വരുത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. സ്ത്രീയും പുരുഷനും തമ്മിലുള്ളതാണ് വിവാഹം എന്നാണ് നിയമത്തില്‍ പറയുന്നത്. ഇത് കടുത്ത വിവേചനവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്ന് നികേഷും സോനുവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിക്കുന്നത്.

Top