പാക്കിസ്ഥാനെതിരായ എല്ല മത്സരങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണം; തുറന്നടിച്ച് ഗംഭീര്‍

ന്യൂഡല്‍ഹി: ഭീകരാക്രമണത്തിന്റെ വിളനിലമായ പാക്കിസ്ഥാനെതിരായ എല്ല മത്സരങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് വീണ്ടും ആവര്‍ത്തിച്ച് മുന്‍താരം ഗൗതം ഗംഭീര്‍. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ഗംഭീര്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതിലൂടെ ലോകകപ്പിലെ രണ്ട് പോയിന്റ് നഷ്ടമായാല്‍ പ്രശ്‌നമാക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.

നിബന്ധനകളോടെ നിരോധനം സാധ്യമല്ല. ഒന്നെങ്കില്‍ പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണം. അല്ലെങ്കില്‍ എല്ലാ വഴികളും തുറക്കണം. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം അംഗീകരിക്കാനാവില്ല. ഐസിസി ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറുന്നത് പ്രായോഗികമല്ല എന്നറിയാം. എന്നാല്‍ ഏഷ്യാകപ്പില്‍ പാക്കിസ്ഥാനുമായി കളിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ലോകകപ്പ് മത്സരം ജൂണ്‍ പതിനാറിനാണ് നടക്കുന്നത്. ഈ മത്സരം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ നോക്കൗട്ട് റൗണ്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് ആരാധകര്‍ പിന്തുണ നല്‍കണമെന്നും ഗംഭീര്‍ പറയുന്നു. ഇതിന്റെ പേരില്‍ ആരും ടീമിനെ കുറ്റപ്പെടുത്തരുത്. രാജ്യം മുഴുവന്‍ ടീമിന് പിന്നില്‍ അണിനിരക്കണം. ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിന് പിന്നാലെ ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ഉയരുകയായിരുന്നു.

Top