ഗൗരി നേഹയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പിതാവ്

കൊല്ലം; കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം സിബിഐ അനേഷിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. കേസ് കേരള പൊലീസ് അട്ടിമറിക്കുകയാണെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രസന്നന്‍ ആരോപിച്ചു. അതേ സമയം കേസില്‍ പ്രതിയായ അധ്യാപികമാരെ സ്‌കൂളില്‍ തിരിച്ചെടുത്തതിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ മരിച്ച് അഞ്ച് മാസം പിന്നിടുമ്പോഴും കേസില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ പൊലും പൊലീസ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടണമെന്നാണ് കുട്ടിയുടെ പിതാവ് പ്രസന്നന്‍ ആവശ്യപ്പെടുന്നത്.

അനേഷണ സംഘം ഒത്തു കളിച്ചതുകൊണ്ടാണ് പ്രതികള്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിച്ചതെന്ന് പ്രസന്നന്‍ ആരോപിച്ചു.

അതേ സമയം കേസില്‍ പ്രതിയായ അധ്യാപികമാര്‍ക്ക് വന്‍ വരവേല്‍പ്പാണ് സ്‌കൂല്‍ മാനേജ്‌മെന്റ് നല്‍കിയത്. അധ്യാപികമാരേ തിരിച്ചെടുത്തതിന്റ ഭാഗമായി സ്‌കൂളില്‍ കേക്ക് മുറിക്കുകയും ലഡു വിതരണം ചെയ്യുകയും ചെയ്തു.

Top