ഗാരി കേര്‍സ്റ്റണ്‍ പാകിസ്താന്‍ പരിശീലക സ്ഥാനത്തേക്കെന്ന് റിപ്പോര്‍ട്ടുകള്‍

ന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകന്‍ ഗാരി കേര്‍സ്റ്റണ്‍ പാകിസ്താന്‍ പരിശീലക സ്ഥാനത്തേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മുഴുവന്‍ സമയ പരിശീലകനായി കേര്‍സ്റ്റനെ എത്തിക്കാന്‍ പിസിബി ശ്രമിക്കുന്നു എന്നാണ് സൂചന. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത കേര്‍സ്റ്റണ്‍ ദക്ഷിണാഫ്രിക്കയെയും പരിശീലിപ്പിച്ചിട്ടുണ്ട്. പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് ആയിരുന്നു നേരത്തെ പാക് പരിശീലകന്‍. എന്നാല്‍, ടി-20 ലോകകപ്പിനു മുന്നോടിയായി മിസ്ബയെ മാറ്റി. പകരം മുന്‍ ഇതിഹാസ താരം സഖ്ലൈന്‍ മുഷ്താഖ് ടീമിന്റെ ഇടക്കാല പരിശീലകനായി ചുമതലയേറ്റു. ഇതിനു പിന്നാലെയാണ് ഗാരി കേര്‍സ്റ്റണിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്. പിസിബി ചെയര്‍മാന്‍ റമീസ് രാജയ്ക്ക് കേര്‍സ്റ്റണില്‍ താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2008 മുതല്‍ 2011 വരെയാണ് കേര്‍സ്റ്റണ്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത്. 2011ല്‍ കേര്‍സ്റ്റണിന്റെ പരിശീലനത്തിനു കീഴിലാണ് ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. ഇക്കാലയളവില്‍ ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്തുകയും ചെയ്തു. ലോകകപ്പ് വിജയത്തിനു പിന്നാലെ കേര്‍സ്റ്റണ്‍ സ്ഥാനമൊഴിയുകയായിരുന്നു.

 

Top