ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം ; രണ്ട് പേര്‍ കൂടി പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാര്‍ഗി കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. സംഭവത്തില്‍ അന്വേഷണസംഘം ഇതിനോടകം നിരവധിപ്പേരെ ചോദ്യം ചെയ്തുകഴിഞ്ഞു. 11 ടീമുകളായി തിരിഞ്ഞാണ് കേസില്‍ അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ എം എല്‍ ശര്‍മയുടെ അപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിനും, സെന്‍ട്രല്‍ ബ്യൂറോ, ഡല്‍ഹി പൊലീസ് എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.

ഫെബ്രുവരി ആറാം തീയതി കോളേജിലെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെ ഗേറ്റ് തുറന്നെത്തിയ ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥിനികളെ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. 30-35 വയസിന് ഇടയിലുള്ള യുവാക്കളാണ് അതിക്രമിച്ച് ക്യാമ്പസിലേയ്ക്ക് കടന്നതെന്നും ഇവര്‍ ലഹരി ഉപയോഗിക്കുകയും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും ചില വിദ്യാര്‍ത്ഥികള്‍ പറയുന്നു. വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുറത്തുനിന്ന് എത്തിയവര്‍ ആക്രമണം നടത്തിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു പൊലീസ് കേസെടുത്തത്. കോളേജ് അധികൃതരുടെ പരാതിയിലായിരുന്നു കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 452,354,509,34 അനുസരിച്ചാണ് പൊലീസ് കേസെടുത്തത്.ഗാര്‍ഗി കോളേജിലെ അനിഷ്ട സംഭവങ്ങളെക്കുറിച്ച് രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ ഇന്ന് കോളേജില്‍ എത്തി അന്വേഷണം നടത്തി.

പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിരുന്നു. സംഭവത്തില്‍ ഡല്‍ഹി പൊലീസിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ലോക്സഭയില്‍ കോണ്‍ഗ്രസും രാജ്യസഭയില്‍ എഎപിയും വിഷയം ഉന്നയിച്ചു. ഡല്‍ഹി പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി വനിതാ കമ്മിഷനും രംഗത്തെത്തിയിരുന്നു.

Top