മലപ്പുറത്ത്‌ വന്‍ കഞ്ചാവ് വേട്ട; ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: വള്ളിക്കുന്ന്, അരീപ്പാറ ഭാഗങ്ങളില്‍ വന്‍ കഞ്ചാവ് വേട്ട . തിരൂരങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. എല്‍ ജോസും സംഘവും നടത്തിയ വാഹന പരിശോധനയിലും റെയ്ഡിലുമാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയിരിക്കുന്നത്.

വള്ളിക്കുന്ന് പരുത്തിക്കാട് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ കണ്ട് ഓട്ടോറിക്ഷയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച കടലുണ്ടി നഗരം സ്വദേശി മാനാം കുഴി അബ്ദുവിന്റെ മകന്‍ ഷഫീഖ് (32) നെ 100 ഗ്രാം കഞ്ചാവുമായി പിടിയിലായിരുന്നു. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീപ്പാറ ഭാഗത്ത് നടത്തിയ റെയ്ഡില്‍ ജാഫര്‍ എന്ന് വിളിക്കുന്ന മുഹമ്മദ് ജാബിറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.300 കി.ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും വന്‍തോതില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ ബോധ്യമായതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.

Top