ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ കോടതി തള്ളി ; യുവതിക്ക് നുണ പരിശോധന വേണമെന്നും കോടതി

തിരുവനന്തപുരം: ജനനേന്ദ്രീയം ഛേദിച്ച സംഭവത്തില്‍ ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്.

നുണപരിശോധനയ്ക്ക് വിധേയയാകുവാന്‍ കഴിയുമോ എന്ന് ആരാഞ്ഞ് കോടതി പെണ്‍കുട്ടിക്ക് നോട്ടീസ് അയച്ചു. പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന പൊലീസിന്റെ അപേക്ഷയിലാണ് കോടതി നടപടി.

ഈ മാസം 22ന് കോടതിയില്‍ ഹാജരായി പെണ്‍കുട്ടി നുണപരിശോധനയ്ക്ക് വിധേയയാകുവാന്‍ കഴിയുമോ എന്ന് വ്യക്തമാക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിക്കുകയായിരുന്നുവെന്നാണ് കേസില്‍ ആദ്യം പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടി മൊഴി മാറ്റി. തന്റെ കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇത് ചെയ്തതെന്നും സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.

അതിനിടെ ഗംഗേശാനന്ദയുടെ കേസില്‍ ക്രൈം ബ്രാഞ്ച് ആവും തുടരന്വേഷണ നടത്തുക.പെണ്‍കുട്ടി പോലീസ് അന്വേഷണത്തിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരിക്കും അന്വേഷണ ചുമതല.

Top