യുപിയില്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി ആറ് സ്ത്രീകളെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

gang rape

ഉത്തര്‍പ്രദേശ്: യുപിയില്‍ രണ്ടിടങ്ങളിലായി ആറ് സ്ത്രീകള്‍ കൂട്ടമാനഭംഗത്തിന് ഇരയായി. ബുലന്ത്‌ഷെഹറില്‍ കാറില്‍ യാത്ര ചെയ്ത കുടുംബത്തിലെ പുരുഷനെ വെടിവച്ചുകൊന്ന അക്രമിസംഘം, നാല് സ്ത്രീകളെ മാനഭംഗത്തിനിരയാക്കി.

മുസാഫര്‍ നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളും മാനഭംഗത്തിനിരയായി.

ഗ്രേറ്റര്‍ നോയ്ഡയ്ക്കു സമീപം യമുന എക്‌സ്പ്രസ് വേയിലൂടെ രാത്രി രണ്ടുമണിക്ക് യാത്ര ചെയ്യുകയായിരുന്ന എട്ടംഗ കുടുംബത്തെ അക്രമിസംഘം തടഞ്ഞുനിര്‍ത്തി. നാല്‍പ്പത്തിനാലായിരം രൂപയും സ്വര്‍ണവും കൈക്കലാക്കിയ സംഘം സ്ത്രീകളെ അക്രമിക്കുന്നത് എതിര്‍ത്ത ഒരു പുരുഷനെ വെടിവച്ചു കൊന്നു. നാലു സ്ത്രീകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.

ബുലന്ത്‌ഷെഹറിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം തിരികെ വരുമ്പോള്‍ സബോട്ട ഗ്രാമത്തില്‍ വച്ചായിരുന്നു ആക്രമണമുണ്ടായത്.

ഇതേ പാതയില്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ കാറില്‍ യാത്ര ചെയ്ത അമ്മയും പെണ്‍കുട്ടിയും കൂട്ടമാനഭംഗത്തിനിരയായിരുന്നു.

ഇതിനിടെ മുസാഫര്‍ നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളേയും ഒരുസംഘം തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടമാനഭംഗത്തിനിരയാക്കി. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികള്‍ പൊലീസിനെ അറിയിച്ചു. റേഷന്‍കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടികളെയാണ് ഭീഷണിപ്പെടുത്തി മാനഭംഗത്തിനിരയാക്കിയത്.

Top