രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും എൽഡിഎഫിനെ വഞ്ചിക്കില്ലെന്ന് ഗണേഷ് കുമാർ

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയോടു കേരള കോൺഗ്രസി (ബി)നു രാഷ്ട്രീയ വിരോധമുണ്ട്, എന്നാൽ ആർ. ബാലകൃഷ്ണ പിള്ളയ്ക്കോ മകനോ അദ്ദേഹത്തോടു വ്യക്തിവിരോധമില്ലെന്നു ഗണേഷ് കുമാർ എംഎൽഎ. സോളർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന റിപ്പോർട്ടില്‍ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ ചർച്ചയിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ. 2013 മുതൽ ഈ ദിവസം വരെ സോളർ കേസിലെ പരാതിക്കാരിയോ അവരുമായി ബന്ധപ്പെട്ടവരോ എന്നെ സമീപിച്ചിട്ടില്ല. അങ്ങനെയല്ലെന്നു തെളിയിക്കാൻ ഏത് സിബിഐയെയും ഞാൻ വെല്ലുവിളിക്കുന്നു. ഗണേഷ് കുമാറിനു വളഞ്ഞവഴിയിലൂടെ വേലവയ്ക്കേണ്ടതില്ല. മുഖത്തുനോക്കി പറയും, മുഖത്തു നോക്കി ചെയ്യും. സ്വകാര്യ ജീവിതത്തിൽ പോലും വളഞ്ഞവഴിയിലൂടെ കാര്യം ചെയ്തിട്ടില്ല. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും അഭയം തന്ന എൽഡിഎഫിനെ വഞ്ചിക്കില്ലെന്നും ഗണേഷ് കുമാർ സഭയിൽ പറഞ്ഞു.

ഗണേഷ് കുമാറിന്റെ വാക്കുകൾ

2013 ഏപ്രിൽ മാസം ഒന്നാം തീയതി യുഡിഎഫ് സർക്കാരിൽനിന്നു ഞാൻ രാജിവച്ചു. വ്യക്തിപരമായ ചില കാര്യങ്ങളുടെ പേരിലാണു രാജിവച്ചത്. ഞാനൊരു തുറന്ന പുസ്തകമാണ്. എന്നെക്കുറിച്ച് എന്തു ചോദിച്ചാലും ഞാൻ ഫ്രീയായിട്ടു മറുപടി പറയും. കപടസദാചാരം അഭിനയിച്ചു കേരള രാഷ്ട്രീയത്തിൽ നിൽക്കുന്ന ആളല്ല ഞാൻ. അഞ്ചുതിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു. 2013ൽ രാജിവച്ചു പുറത്തുവരുമ്പോൾ ശ്രദ്ധയിൽപ്പെട്ട ചില അഴിമതികൾ നിയമസഭയിലാണു ഞാൻ അവതരിപ്പിച്ചത്. അതിന്റെ പേരിൽ യുഡിഎഫുമായി ഇടയുകയും കേരള കോൺഗ്രസ് യുഡിഎഫിൽനിന്നു പോവുകയും ചെയ്തു.

വളരെ നാളുകള്‍ക്കു േശഷമാണു എൽഡിഎഫിന്റെ ഭാഗമാകുന്നത്. സോളർ പ്രശ്നം നടക്കുന്ന സമയത്ത് കോൺഗ്രസിന്റെ പ്രമുഖരായ പല നേതാക്കളും സഹായം അഭ്യർഥിച്ച് എന്റെ പിതാവിനെ ബന്ധപ്പെട്ടു. മനോജ് എന്നു പറയുന്ന ആളോട് എന്നെ രക്ഷിക്കാൻ ഞാൻ പറ‍ഞ്ഞെന്നു ഷംസുദീൻ ഇവിടെ പറഞ്ഞു. മനോജ് എന്റെ ബന്ധുവാണ്. 2013 മുതൽ 2023 ഈ ദിവസം വരെ പരാതിക്കാരിയോ അവരുമായി അടുപ്പമുള്ളവരോ എന്നെ ബന്ധപ്പെട്ടിട്ടില്ല. അങ്ങനല്ലെന്നു തെളിയിക്കാൻ ഏത് സിബിഐയെയും ഞാൻ വെല്ലുവിളിക്കുന്നു. ഗണേഷ് കുമാറിന് വളഞ്ഞവഴിയിലൂടെ വേലവയ്ക്കേണ്ടതില്ല. മുഖത്തുനോക്കി പറയും, മുഖത്തു നോക്കി ചെയ്യും. സ്വകാര്യ ജീവിതത്തിൽ പോലും വളഞ്ഞവഴിയിലൂടെ കാര്യം ചെയ്തിട്ടില്ല. എനിക്ക് എന്റെ ഭാര്യയെയും മക്കളെയും ബോധ്യപ്പെടുത്തിയാൽ മതി.

2016ൽ എൽഡിഎഫ് സ്ഥാനാർഥിയായി പത്തനാപുരത്തു മത്സരിക്കുമ്പോൾ ജഗദീഷ് എതിരെ മത്സരിക്കുകയാണ്. അദ്യദിവസം അദ്ദേഹം പറഞ്ഞത് എനിക്ക് ഗണേഷ് കുമാറിന്റെ കയ്യക്ഷരം അറിയാം, പരാതിക്കാരി എഴുതിയ എഴുത്തിലെ കയ്യക്ഷരം ഗണേഷ് കുമാറിന്റേതാണെന്നാണ്. അങ്ങനെയൊക്കെ പ്രചരിപ്പിച്ചിട്ടും 26,000 വോട്ടിന് ഞാൻ ജയിച്ചു. സത്യമാണ് എന്റെ ദൈവം.

ഉമ്മൻ ചാണ്ടിയെക്കുറിച്ചും ഹൈബിയെക്കുറിച്ചും അന്വേഷിക്കാൻ സിബിഐ എന്നെ സമീപിച്ചു. ഉമ്മൻ ചാണ്ടിയുമായി രാഷ്ട്രീയമായി വിരോധമുണ്ട്, പക്ഷേ ഈ പറയുന്നതൊക്കെ കള്ളമാണെന്നായിരുന്നു അച്ഛൻ ഒരിക്കൽ പറഞ്ഞത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതു സിബിഐയോട് ഞാൻ പറഞ്ഞു. ആ മൊഴിയിൽ അത് രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിച്ച് നോക്കണം.

ഉമ്മൻ ചാണ്ടിയുമായി കേരള കോൺഗ്രസി(ബി)നു രാഷ്ട്രീയ വിരോധമുണ്ട്. ആർ. ബാലകൃഷ്ണ പിള്ളയ്ക്കോ മകനോ ഉമ്മൻ ചാണ്ടിയോടു വ്യക്തിവിരോധമില്ല. ഉമ്മൻ ചാണ്ടി സർക്കാരിൽനിന്നു രാജിവയ്ക്കുന്നതിന് ഒരുമാസം മുൻപു ക്ലിഫ് ഹൗസിൽ പോയി രാജിക്കത്ത് അദ്ദേഹത്തിനു കൊടുത്ത ആളാണ് ഞാൻ. എൽഡിഎഫിനെ വഞ്ചിച്ചു യുഡിഎഫിനൊപ്പം വരുമെന്നു കരുതണ്ട, ആ പേടിവേണ്ട. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും അഭയം തന്ന എൽഡിഎഫിനെ വഞ്ചിക്കുന്ന പ്രശ്നം മരിച്ചാലുമില്ല. നാട്ടുകാരും ജനങ്ങളും കൂടെയുണ്ട്. ഏത് അന്വേഷണം വന്നാലും എന്റെ സത്യം തെളിയിക്കപ്പെടും.

Top