കുണ്ടറ പീഡന കേസ്; കേസെടുക്കാന്‍ വൈകിയതില്‍ റിപ്പോര്‍ട്ട് തേടി ഡിജിപി

തിരുവനന്തപുരം: കുണ്ടറ പീഡന പരാതിയില്‍ പൊലീസിന് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കും. ദക്ഷിണ മേഖല ഐജി ഹര്‍ഷിതയ്ക്കാണ് അന്വേഷണ ചുമതല. ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് ഒഴിവാക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.

കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും ഉണ്ടായില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത ആയപ്പോഴാണ് പൊലീസ് ഉണര്‍ന്നതെന്നും പരാതിക്കാരി ന്യൂസ് അവറില്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

അതേസമയം പീഡന പരാതിയിലെ മന്ത്രിയുടെ ഇടപെടല്‍ വിവാദമായതിന് പിന്നാലെ കുണ്ടറ പൊലീസ് കേസെടുത്തു. ബാറുടമ പത്മാകരനും, രാജീവിനും എതിരെയാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

Top