ഓഹരി തിരിച്ചു വാങ്ങുന്ന കാര്യം പരിഗണനയിലെന്ന് ഗെയില്‍ ഗ്യാസ് വിതരണ കമ്പനി

ഗെയില്‍ ഗ്യാസ് വിതരണ കമ്പനി ഓഹരി തിരിച്ചു വാങ്ങുന്ന കാര്യം പരിഗണിക്കുന്നു. 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ലാഭവിഹിതം നല്‍കുന്നതും ഓഹരി തിരിച്ചുവാങ്ങുന്നതും സബന്ധിച്ച് തീരുമാനമെടുക്കുന്നതിന് കമ്പനിയുടെ ബോര്‍ഡ് യോഗം ചേരുന്നതായാണ് റിപ്പോർട്ട്. ജനുവരി 15നാണ് യോഗം ചേരുക. പൊതുവിപണിയില്‍ ലഭ്യമായ ഓഹരികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കമ്പനികള്‍ ഓഹരികള്‍ തിരിച്ചുവാങ്ങുന്നത്. എന്നാൽ ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ധനക്കമ്മി പരിഹരിക്കുന്നതിനുള്ള പണസമാഹരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിവിധ സാധ്യതകള്‍ അന്വേഷിച്ചുവരികയാണ്. പൊതുമേഖലയിലെ എട്ട് കമ്പനികളോട് ഓഹരി തിരിച്ചുവാങ്ങുന്നതിന് പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോള്‍ ഇന്ത്യ, എന്‍ടിപിസി, എന്‍എംഡിസി തുടങ്ങിയ കമ്പനികള്‍ വൈകാതെ ഈ വഴിക്ക് നീങ്ങിയേക്കും. വിപണിയില്‍ ശേഷിക്കുന്ന ഓഹരികളുടെ മൂല്യമുയര്‍ത്തുക, മിച്ചമുള്ള പണം ഓഹരി നിക്ഷേപകര്‍ക്ക് തിരികെ നല്‍കുക തുടങ്ങിയ കാരണങ്ങളും ഓഹരി തിരിച്ചുവാങ്ങലിന് പിന്നിലുണ്ട്. ഗെയിലിന്റെ 52.1ശതമാനം ഓഹരികളും ഇപ്പോള്‍ സര്‍ക്കാരിന്റെ കൈവശമാണുള്ളത്. പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിക്കലിലൂടെ 2.1 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് 2020-21 ബജറ്റില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കാനും ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഓഹരി തിരിച്ചുവാങ്ങുന്നതിനെയും ലാഭവിഹിത വിതരണത്തെയും കാണുന്നത്.

Top