സംസ്ഥാനത്ത് പ്രകൃതി വാതകത്തിന്റെ ലഭ്യത വരുത്തിയത് മികച്ച മാറ്റം, തലയുയർത്തി ഗെയിൽ

കൊച്ചി : പെട്രോൾ ഡീസൽ വില വർധനവിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് സംസ്ഥാനത്ത് പ്രകൃതി വാതകത്തിന്റെ ലഭ്യത വരുത്തിയത് നല്ല മാറ്റം. ഗെയിൽ പദ്ധതി പ്രവർത്തന സജ്ജമായി മൂന്ന് വർഷമാകുമ്പോള്‍ കൊച്ചി നഗരത്തിലടക്കം കൂടുതൽ വാഹനങ്ങൾ സി എൻ ജിയിലേക്ക് മാറി. മലിനീകരണം കുറഞ്ഞ താരതമ്യേന വിലകുറവുള്ള സിഎൻജി കൂടുതൽ സ്ഥലങ്ങളിൽ ലഭ്യമാക്കണമെന്നാണ് ആവശ്യം. ഡീസലിനേക്കാൾ വിലകുറവ്, മലിനീകരണവും താരതമ്യേന ഇല്ല.

കൊച്ചിയിലെ സിഎൻജി ഓട്ടോ കാർ ടാക്സി ഡ്രൈവർമാർ ഇപ്പോള്‍ വളരെ ഹാപ്പിയാണ്. യാത്രക്കാർക്കും ഉഷാറാണ് യാത്ര. കൊച്ചി മംഗളൂരു ഗെയിൽ പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യമായിട്ട് മൂന്ന് വർഷമാകുമ്പോള്‍ പൊതുഗതാഗത രംഗത്തും കൂടുതൽ വാഹനങ്ങളിൽ പ്രകൃതിവാതകം എത്തുന്നുണ്ട്. സ്ഥലമേറ്റെടുപ്പിൽ തട്ടി ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് സംസ്ഥാനത്ത് ഗെയിൽ പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യമായത്.

എറണാകുളം മുതൽ കാസർകോട് വരെ 95 സിഎൻജി സ്റ്റേഷനുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. എറണാകുളം മുതൽ വടക്കൻ ജില്ലകളിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡിനാണ് വിതരണചുമതല. തെക്കൻ ജില്ലകളിൽ അറ്റ്‍ലാന്റിക് ഗൾഫ് ആന്റ് പസഫിക് ലിമിറ്റഡ് കമ്പനിയും ഷോലാ ഗ്യാസ്കോ കമ്പനിയും ചേർന്നാണ് പ്രകൃതിവാതകം ടാങ്കറുകളിലെത്തിച്ച് സംഭരിച്ച് വിതരണം ചെയ്യുന്നത്.

വടക്കൻ ജില്ലകളിൽ മാത്രം 350 സിഎൻജി സ്റ്റേഷനുകളുടെ നിർമ്മാണം തുടങ്ങിയതായി ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡ് അറിയിച്ചു. പെട്രോൾ ഡീസൽ വാഹന ഉടമകൾ സിഎൻജിയിലേക്ക് മാറാൻ തയ്യാറാണ്. ഇതിനായി കൂടുതൽ സിഎൻജി സ്റ്റേഷനുകൾ ലഭ്യമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. ജനസാന്ദ്രതയേറിയ മേഖലകളിൽ പൈപ്പിടുന്നത് കേരളത്തിൽ ശ്രമകരമായ ദൗത്യമായിരുന്നു. പ്രളയത്തിനും കൊവിഡ് വ്യാപനത്തിനും ഇടയിലും ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിക്കാൻ വലിയ പ്രയത്നമാണ് വേണ്ടി വന്നത്.

Top