ഗഗന്‍യാന്‍ ദൗത്യം 2022ല്‍; യാത്രികര്‍ക്ക് പരിശീലനം ഉടന്‍, വനിതകള്‍ ഉണ്ടാകില്ല

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം ഈ മാസം ആരംഭിക്കും. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമെന്ന ഖ്യാതിയും ഗഗന്‍യാന്‍ സ്വന്തമാക്കി കഴിഞ്ഞു. ബഹിരാകാശ, ആണവോര്‍ജ്ജ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി മൂന്നാം ആഴ്ചയായിരിക്കും പരിശീലനം ആരംഭിക്കുകയെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഇസ്രൊ ചെയര്‍മാന്‍ ഡോ കെ. ശിവനും ഇക്കാര്യം അറിയിച്ചിരുന്നു. നാല് ഇന്ത്യന്‍ വ്യോമസേന ടെസ്റ്റ് പൈലറ്റുമാരെയാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി ഇസ്രൊ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്ക് പതിനൊന്ന് മാസം നീണ്ടു നില്‍ക്കുന്ന പരിശീലനം റഷ്യയില്‍ വെച്ച് നല്‍കും. തുടര്‍ന്ന് ഇസ്രൊ ഗഗന്‍യാന്‍ പേടകത്തിനുവേണ്ടിയുള്ള പ്രത്യേക പരിശീലനം ഇസ്രൊ വകയായും ഉണ്ടായിരിക്കും. ഗഗന്‍യാന്‍ മൊഡ്യൂള്‍ പ്രവര്‍ത്തിപ്പിക്കാനും ആവശ്യം വന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്താനുമുള്ള പരിശീലനമാണ് ഇസ്രൊ ഇവര്‍ക്ക് നല്‍കുക.

അതേസമയം തെരഞ്ഞെടുക്കപ്പെട്ട വ്യോമസേന ഉദ്യോഗസ്ഥര്‍ ആരൊക്കയായിരിക്കുമെന്ന് ഇസ്രൊ ഇത് വരെ പുറത്ത് വിട്ടിട്ടില്ല. സംഘത്തില്‍ വനിതകളുണ്ടാകുമെന്നാണ് ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും ആദ്യ ദൗത്യത്തില്‍ സ്ത്രീകളുണ്ടാകില്ല.

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാന്‍, രാജ്യത്തിന് സ്വാതന്ത്യം കിട്ടിയതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന 2022ല്‍ ഒരു ഇന്ത്യക്കാരനെ സ്വയം ബഹിരാകാശത്തെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ നിലവിലെ എറ്റവും കരുത്തേറിയ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രീയായിരിക്കും ഗഗന്‍യാന്‍ ദൗത്യത്തിന് ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്. പതിനായിരം കോടിയാണ് ഈ അഭിമാന ദൗത്യത്തിന് പ്രതീക്ഷിക്കുന്ന ചെലവ്.

Top