ഗഗന്‍യാന്‍ ദൗത്യം; പരീക്ഷണ വിക്ഷേപണത്തിനൊരുങ്ങി ഇസ്രോ

ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ അവസാനത്തോടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നടക്കുമെന്ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) ഡയറകട്ര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.

ഏതെങ്കിലും രീതിയില്‍ അപകടം സംഭവിച്ചാല്‍ ബഹിരാകാശയാത്രികര്‍ക്ക് രക്ഷപ്പെടാനുള്ള സംവിധാനമായ ക്രൂ എസ്‌കേപ്പിങ് സിസ്റ്റത്തിന്റെ (സി.ഇ.എസ്) ആളില്ലാ പരീക്ഷണമാണ് ആദ്യം നടക്കാന്‍ പോകുന്നത്. ഇതിനുവേണ്ടി പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് പരീക്ഷണം അരങ്ങേറുക. ഗഗന്‍യാന്‍ ദൗത്യത്തിലെ ഏറെ പ്രധാനപ്പെട്ട ഘടകമാണ് ക്രൂ എസ്‌കേപ്പിങ് സിസ്റ്റം. വിക്ഷേപണത്തിനുള്ള എല്ലാ വാഹനങ്ങളും ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെത്തിയതായും ഇവയുടെ അവസാന ഘട്ട കൂട്ടിയോജിപ്പിക്കല്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നാല് പരീക്ഷണ വിക്ഷേപണങ്ങളാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി നടക്കുക. ഇതില്‍ ആദ്യത്തേതാണ് ഈ മാസം അവസാനം അരങ്ങേറുന്ന ടി.വി- ഡി 1. തുടര്‍ന്ന് ടി.വി- ഡി 2 പരീക്ഷണം നടക്കും. ഈ പരീക്ഷണങ്ങള്‍ക്ക് എല്‍.വി.എം ത്രീ- ജി 1 റോക്കറ്റാണ് ഉപയോഗിക്കുക. പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ടി.വി- ഡി 3, ടിവി- ഡി 4 എന്നിവക്കായി റോബോട്ടിക് പേലോഡുകള്‍ ഉള്‍പ്പെടുത്തിയ എല്‍.വി.എം ത്രീ- ജി 2 റോക്കറ്റും ഉപയോഗിക്കും.

Top