ഈ സംരക്ഷണം വിഡ്ഢിത്തം; വന്യമൃഗങ്ങളെ വേട്ടയാടാന്‍ ലൈസന്‍സ് നല്‍കണം: മാധവ് ഗാഡ്ഗില്‍

തിരുവനന്തപുരം: വയനാട്ടില്‍ കടുവകളെ കൊന്നൊടുക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന വനംമന്ത്രി എകെ ശശീന്ദ്രന്റെ നിലപാടിനെ പിന്തുണച്ച് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. ദേശീയ ഉദ്യാനങ്ങള്‍ക്കു പുറത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് ലൈസന്‍സ് നല്‍കണമെന്ന് ഗാഡ്ഗില്‍   പറഞ്ഞു.

വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനു നിയമം നിര്‍മിച്ചിട്ടുള്ള ഏക രാജ്യമാണ് ഇന്ത്യ. അതു യാതൊരു യുക്തിയില്ലാത്തതും വിഡ്ഢിത്തവുമാണ്. അതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ല.ലോകത്ത് ഒരു രാജ്യവും ദേശീയ ഉദ്യാനങ്ങള്‍ക്കു പുറത്ത് വന്യമൃഗങ്ങളെ സംരക്ഷിക്കുന്നില്ല- ഗാഡ്ഗില്‍ പറഞ്ഞു.

വേട്ടയാടാന്‍ ലൈസന്‍സ് കൊടുക്കുന്നതു വന്യമൃഗങ്ങളുടെ എണ്ണം കാര്യമായി കുറയ്ക്കില്ല. വന്യമൃഗങ്ങളുടെ മാംസം, മൃഗശല്യം മൂലം പ്രയാസമനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്കു നല്‍കണം. അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലുമെല്ലാം വന്യമൃഗങ്ങളെ വേട്ടയാടാം. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പോലും അത് അനുവദിക്കപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളെ എങ്ങനെ കൊന്നൊടുക്കും, എങ്ങനെ ലൈസന്‍സ് അനുവദിക്കാം തുടങ്ങിയ കാര്യങ്ങളിലെല്ലാം സര്‍ക്കാര്‍ ജനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.

ഒരു മനുഷ്യന്‍ ഭീഷണിയായി മാറുമ്പോള്‍ അതു നേരിടാന്‍ ഐപിസി അനുസരിച്ച് നടപടികള്‍ എടുക്കുന്നില്ലേ? അപ്പോള്‍ പിന്നെ മൃഗങ്ങള്‍ ഭീഷണിയാവുമ്പോള്‍ കൊന്നൊടുക്കിയാലെന്താണ്? നിലവിലെ വന്യജീവി സംരക്ഷണ നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവരണമെന്ന് ഗാഡ്ഗില്‍ നിര്‍ദേശിച്ചു. കടുവകളെ കൊന്നൊടുക്കാനുള്ള നിര്‍ദേശത്തെ എതിര്‍ക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ മനുഷ്യവിരുദ്ധരാണെന്ന് ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു.

Top