കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടും, ദരിദ്ര രാജ്യങ്ങൾക്ക് സഹായം; ജി 20 ഉച്ചകോടി സമാപിച്ചു

റോം: കാലാവസ്ഥ വ്യതിയാനത്തിനെതിരെ പൊരുതാനുറച്ച് രണ്ടുദിവസമായി ഇറ്റലിയില്‍ നടന്ന ജി20 ഉച്ചകോടിക്ക് സമാപനം. കാര്‍ബണ്‍ വാതകം പുറന്തള്ളുന്നത് കുറക്കാനും കല്‍ക്കരി നിലയങ്ങള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കാനും തീരുമാനിച്ചാണ് ജി20 നേതാക്കള്‍ പിരിഞ്ഞത്.

വിദേശരാജ്യങ്ങളില്‍ കല്‍ക്കരി ഊര്‍ജനിലയങ്ങള്‍ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിക്കാന്‍ ജി20 രാജ്യങ്ങള്‍ തീരുമാനിച്ചു. ഹരിതഗൃഹ വാതകങ്ങളുടെ മുഖ്യ ഉറവിടമാണ് കല്‍ക്കരി. അതേസമയം, ആഭ്യന്തര ഉര്‍ജ ഉല്‍പ്പാദനത്തിനായി കല്‍ക്കരി നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് തല്‍കാലം വിലക്കില്ല. കല്‍ക്കരി നിലയങ്ങള്‍ അവസാനിപ്പിച്ച് പകരം പുനരുപയോഗ ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിക്കാനുള്ള നിര്‍ദേശമാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി മുന്നോട്ടുവെച്ചത്.

ലഭ്യമായ പ്രകൃതി വിഭവങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും സാങ്കേതിക വിദ്യകളും ജീവിതരീതികളും അദ്ദേഹം ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ദരിദ്ര രാജ്യങ്ങളെ സഹായിക്കാന്‍ പ്രതിവര്‍ഷം 100,00കോടി ഡോളര്‍ നല്‍കുമെന്ന വാഗ്ദാനവും ആവര്‍ത്തിച്ചു.

2050ഓടെ കാര്‍ബണ്‍ വാതകം പുറന്തള്ളുന്നത് പൂര്‍ണമായി കുറക്കാന്‍ ശ്രമിക്കുമെന്ന് ചില രാജ്യങ്ങള്‍ ഉറപ്പുനല്‍കി. 2060 ഓടെ ഈ ലക്ഷ്യം നേടാമെന്ന് ചൈന,റഷ്യ, സൗദി അറേബ്യ രാജ്യങ്ങളും പറഞ്ഞു.

 

Top