ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുവരാതിരിക്കാനുള്ള നീക്കങ്ങള്‍ ജലവിഭവ വകുപ്പില്‍ സജീവമാണ്. പൈപ്പ് ഇട്ടതിലെ അഴിമതി ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്ക് മുന്‍പ് മന്ത്രി ജി.സുധാകരന്‍ നല്‍കിയ കത്ത് വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് മുക്കിയെന്നാണ് റിപ്പോര്‍ട്ട്. 43 തവണ പൊട്ടിയ പൈപ്പിന് ഗുണനിലവാരമുണ്ടെന്ന വിചിത്രമായ പരിശോധന റിപ്പോര്‍ട്ടാണ് ക്രമക്കേട് മറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ആയുധമാക്കിയിരിക്കുന്നത്.
ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ വലിയ ക്രമക്കേട് ഉണ്ടെന്നും നടപടി വേണമെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ കത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കൈമാറുകയും ചെയ്തു. എന്നാല്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഓരോ തവണയും റോഡ് പൊളിച്ച് ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയിരിന്നു. പദ്ധതിയുടെ മൂന്നാം റീച്ചില്‍ ഉപയോഗിച്ച പര്‍മാ പ്ലാസ്റ്റ് കമ്പനിയുടെ പൈപ്പാണ് 43 തവണ പൊട്ടിയത്. കരാറുകാരന്റെ താല്‍പ്പര്യപ്രകാരമാണ് ഈ കമ്പനിയില്‍ നിന്നും പൈപ്പ് വാങ്ങിയത്.
എന്നാല്‍ പൈപ്പിന് ഗുണനിലവാരം ഉണ്ടെന്ന് കമ്പനിയില്‍ തന്നെ നടത്തിയ പരിശോധനാ ഫലം ജലവിഭവകുപ്പിലെ ഉദ്യോഗസ്ഥര്‍ അന്വേഷണങ്ങളെ മറികടക്കാന്‍ ആയുധമാക്കുന്നു. പൈപ്പ് പരിശോധന നടത്തി വാങ്ങിയ ഉദ്യോഗസ്ഥരിലേക്ക് വകുപ്പ് തല നടപടികളും അന്വേഷണങ്ങളും ഇതുവരെ നീങ്ങിയിട്ടില്ല. പൈപ്പ് ഇട്ട സമയത്ത് ചുമതല ഉണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെ മാത്രമാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.