മന്ത്രിയുടെ അന്ത്യശാസനം; ദേശീയ പാതയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞത് മിന്നല്‍ വേഗത്തില്‍

G sudhakaran

കുതിരാന്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ ഇടപെടലിനെത്തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന ദേശീയ പാതയായ കുതിരാനില്‍ ഗതാഗതക്കുരുക്ക് ഒഴിഞ്ഞു തുടങ്ങി. മന്ത്രിയുടെ അന്ത്യശാസനത്തിനെ തുടര്‍ന്ന് റോഡ്പണി വേഗത്തിലാക്കുകയായിരുന്നു. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനായി പൊതുമരാമത്തുമന്ത്രി കരാര്‍ കമ്പനിക്കു നല്‍കിയ സമയപരിധി ബുധനാഴ്ചയാണ് അവസാനിച്ചത്.

പണികള്‍ പൂര്‍ത്തിയായതോടെ കാര്യമായ കുരുക്കില്‍പ്പെടാതെ ഇപ്പോള്‍ കുതിരാന്‍ കടക്കാം. മിന്നല്‍വേഗത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍, ടാറിടല്‍ എല്ലായിടത്തും പൂര്‍ത്തിയായിട്ടില്ല.

പാത ഗതാഗതയോഗ്യമാക്കാനും തകര്‍ന്ന ഭാഗങ്ങളില്‍ പൂര്‍ണമായി ടാറിടല്‍ നടത്താനും മറ്റിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താനുമായി 15 ദിവസമാണ് മന്ത്രി നല്‍കിയത്. കമ്പനിയുടെ അനാസ്ഥ കാരണം അപകടങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 60 പേരാണെന്ന കാര്യം ചൂണ്ടിക്കാണിച്ച് മറ്റ് സാമാജികരും കമ്പനിക്കെതിരെ തിരിഞ്ഞു. നാട്ടുകാരനായ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ചര്‍ച്ച സജീവമാക്കി. അവസാനം കമ്പനിക്ക് മന്ത്രി അന്ത്യശാസനം നല്‍കുകയായിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ കുതിരാന്‍, പട്ടിക്കാട്, പീച്ചി റോഡ് ജങ്ഷന്‍, മുടിക്കോട്, മുളയം റോഡ്, മണ്ണുത്തി, പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി എന്നിവിടങ്ങളില്‍ പൂര്‍ണമായും ടാറിടല്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പത്തിനകം പണി തീര്‍ക്കുന്നതിനായി മുടിക്കോട്, മുളയം റോഡ് എന്നിവിടങ്ങളില്‍ കുഴിയടക്കല്‍ മാത്രമാണ് ചെയ്തത്.

Top