ആരോഗ്യം ടൂറിസം വകുപ്പുകൾക്ക് എതിരെ വിമർശനവുമായി ജി.സുധാകരൻ

ആലപ്പുഴ: ആരോഗ്യം, ടൂറിസം വകുപ്പുകളെ വിമർശിച്ച് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ. ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയുമാണ് കാണുന്നതെന്നും മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വികസനം എവിടെയും എത്തിയില്ലെന്നും ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഓണത്തിനും വിഷുവിനും സാധനം വിലകുറച്ചു നൽകുന്നതല്ല ആസൂത്രണം. ആരോഗ്യ സംരക്ഷണത്തിനായി മാനദണ്ഡങ്ങൾ പാലിക്കണം. പുതിയ പരിഷ്കാരങ്ങൾ വേണം. ആലപ്പുഴയിൽ ചീഞ്ഞ കനാലുകളും തോടുകളും ആണ് ഇപ്പോഴും കാണുന്നത്. അതിനൊന്നും പരിഹാരമാകുന്നില്ല. കനാലുകൾ ആധുനികവൽക്കരിച്ചില്ല. ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെ അയ്യര് കളിയാണ് നടക്കുന്നെതെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ ലഹരി മരുന്നുപയോഗം വർദ്ധിക്കുകയാണെന്നും സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ചെറുപ്പക്കാരെ ഉപയോഗിക്കുന്നു സാഹചര്യമുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തിനെതിരെ ഇടതുമുന്നണി അംഗമായ കെബി ഗണേഷ് കുമാർ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലും പിന്നീട് പൊതുവേദിയിലും കഴിഞ്ഞ ദിവസങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎമ്മിന്റെ സീനിയർ നേതാവ് സുധാകരനും സർക്കാരിനെ വിമർശിക്കുന്നത്.

Top