അരൂരിലുണ്ടായ പരാജയത്തില്‍ ജി.സുധാകരനെതിരെ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

ആലപ്പുഴ : ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അരൂരിലുണ്ടായ പരാജയത്തില്‍ മന്ത്രി ജി.സുധാകരനെതിരെ വിമര്‍ശനം. തെരഞ്ഞെടുപ്പ് കാലത്ത് മന്ത്രി നടത്തിയ പൂതനാ പരാമര്‍ശം എല്‍ഡിഎഫിന് കിട്ടേണ്ടിയിരുന്ന വോട്ടുകള്‍ കുറച്ചെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയിലാണ് വിമര്‍ശനമുയര്‍ന്നത്.

കുട്ടനാട്ടില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗമാണ് ഈ വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ മറുപടി പ്രസംഗത്തില്‍ ഈ വിമര്‍ശനം ജി.സുധാകരന്‍ തള്ളി.

വിവിധ പഞ്ചായത്തുകളുടെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയതായും യോഗത്തില്‍ വിമര്‍ശനമുണ്ടായി. അരൂരില്‍ നിര്‍ണായക ശക്തിയായ എസ്എന്‍ഡിപി യോഗത്തിന്റെ താത്പര്യം അവഗണിച്ച് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് വലിയ തിരിച്ചടിയായെന്നും മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ വലിയ അളവില്‍ യുഡിഎഫിലേക്ക് ചോര്‍ന്നെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തി.

പരാജയത്തിന്റെ പേരില്‍ ജി സുധാകരന്‍ വിഭാഗവും ഔദ്യോഗിക വിഭാഗവും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് യോഗം ചേരാന്‍ തീരുമാനമായത്.

Top