വിനയായത് ‘പൂതന’ പരാമര്‍ശമല്ല, പരസ്യമായി പറയാന്‍ ധൈര്യമുള്ളവര്‍ വരിക; ജി. സുധാകരന്‍

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്നു അരൂര്‍ മണ്ഡലം. എന്നാല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പോടെ അരൂര്‍ മണ്ഡലം ഇടത്പക്ഷത്തിന് എന്നന്നേക്കുമായി നഷ്ടപ്പെട്ട അവസ്ഥയാണ്. എന്നാല്‍ ഇടതിന്റെ തോല്‍വിക്ക് പിന്നാലെ പല വിമര്‍ശനങ്ങളും ഉടലെയുത്തിരുന്നു.

മന്ത്രി ജി.സുധാകരന്റെ ‘പൂതന’ പരാമര്‍ശമാണ് അരൂരിലെ കനത്ത തിരിച്ചടിക്ക് കാരണമായതെന്നും അതിലൂടെ ഷാനിമോള്‍ സിംപതി പിടിച്ച് പറ്റിയെന്നുമുള്ള തരത്തില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ജി.സുധാകരന്‍. അരൂരില്‍ സീറ്റ് നഷ്ടപ്പെടാനുള്ള കാരണം തന്റെ ‘പൂതന’ പരാമര്‍ശമല്ലെന്ന് പാര്‍ട്ടി നടത്തിയ ദീര്‍ഘമായ വിലയിരുത്തലില്‍ വ്യക്തമായതായി മന്ത്രി ജി.സുധാകരന്‍. തെറ്റായ പ്രചാരണത്തിലൂടെ വീഴ്ചകളെ മറയ്ക്കാനാവില്ലെന്ന് സുധാകരന്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പാര്‍ട്ടി വിലയിരുത്തലില്‍ ഉത്തരവാദിത്വപ്പെട്ട ആരും അരൂരിലെ തോല്‍വിക്ക് ഞാന്‍ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പറഞ്ഞതെന്നും മന്ത്രി കുറിക്കുന്നു.

ഷാനിമോള്‍ പോലും തന്റെ വിജയം പൂതന കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചരണം വഴി വീഴ്ചകളെ മറച്ച് വെയ്ക്കാമെന്ന് ആരും കരുതേണ്ട. ഇലക്ഷന്‍ കമ്മീഷന്‍ പോലും തള്ളിയ വിഷയമാണിത്. രാഷ്ട്രീയ ക്രിമിനലുകള്‍ പറയുന്നത് വിശ്വസിക്കരുതെന്നും സുധാകരന്‍ കുറിച്ചു.

മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

അരൂരിലെ പരാജയത്തെപ്പറ്റി മാധ്യമങ്ങള്‍ കഥയറിയാതെ ആട്ടം കാണരുതെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.
ഇന്ന് രാവിലെ 10 മണി മുതല്‍ ഏകദേശം 10 മണിക്കൂര്‍ നീണ്ട 3 തലങ്ങളിലെ പരിശോധനയില്‍ പരാജയ കാരണങ്ങള്‍ വ്യക്തമായി ആലപ്പുഴ പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. ഞാനും അതില്‍ സംബന്ധിച്ചിരുന്നു.
അവിടെ ഉത്തരവാദിത്വപ്പെട്ട ആരും അരൂരിലെ തോല്‍വിക്ക് ഞാന്‍ കാരണക്കാരനാണെന്ന് പറഞ്ഞിട്ടില്ല. മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും ചെയ്ത് മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചുയെന്നാണ് പറഞ്ഞത്.
എന്നാല്‍ കുട്ടനാട്ടില്‍ നിന്നുള്ള ഒരു ജില്ലാക്കമ്മറ്റി അംഗം ഞാനാണ് കാരണക്കാരന്‍ എന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ പരസ്യമായത് പറയാന്‍ അങ്ങനൊരാള്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ ആവശ്യപ്പെടുന്നു.
ഷാനിമോള്‍ പോലും തന്റെ വിജയം പൂതന കൊണ്ട് അല്ലെന്നും രാഷ്ട്രീയ വിജയമാണെന്നും പറഞ്ഞിട്ടുണ്ട്. തെറ്റായ പ്രചരണം വഴി വീഴ്ചകളെ മറച്ച് വെയ്ക്കാമെന്ന് ആരും കരുതേണ്ട. ഇലക്ഷന്‍ കമ്മീഷന്‍ പോലും തള്ളിയ വിഷയമാണിത്. രാഷ്ട്രീയ ക്രിമിനലുകള്‍ പറയുന്നത് വിശ്വസിക്കരുതെന്ന് മാധ്യമ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

Top