ജി 20; അടുത്ത മാസം 7ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തും

വാഷിം​ഗ്ടൺ: ജി 20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തും. വൈറ്റ് ഹൗസ് വക്താവ് കരിൻ ജാൺ പിയർ വാർത്താക്കുറിപ്പിൽ അറിയിച്ചതാണിത്. അടുത്ത മാസം ഏഴു മുതൽ പത്തു വരെയാകും ജോ ബൈഡന്റെ ഇന്ത്യ യാത്ര. നരേന്ദ്ര മോദിയുടെ ജി 20 നേതൃത്വത്തിനുള്ള പ്രശംസ ജോ ബൈഡൻ അറിയിക്കുമെന്ന് വൈറ്റ് ഹൗസ് വാർത്താകുറിപ്പിൽ പറയുന്നു. ഉച്ചകോടി നടക്കുന്ന എട്ടു മുതൽ പത്ത് വരെ ദില്ലി സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

അതേസമയം, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൊഹന്നാസ്ബെർഗിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് 5.15നാണ് പ്രധാനമന്ത്രി വിമാനം ഇറങ്ങിയത്. 2020-ന് ശേഷമാദ്യമായിട്ടാണ് ബ്രിക്സ് ഉച്ചകോടി നേരിട്ട് നടക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ഇതിന് മുമ്പുള്ള ഉച്ചകോടി ഓൺലൈനായാണ് നടന്നിരുന്നത്. ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, റഷ്യ, ബ്രസീൽ എന്നീ 5 രാജ്യങ്ങളാണ് ബ്രിക്സ് അംഗരാജ്യങ്ങള്‍. നാല് രാജ്യങ്ങളിലെ നേതാക്കൾ നേരിട്ട് തന്നെ ഈ ഉച്ചകോടിയിൽ പങ്കെടുക്കും. ബ്രസീലിന്റെ പ്രസിഡന്റ് ഡി സിൽവ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് എന്നിവർ നേരിട്ട് ദക്ഷിണാഫ്രിക്കയിൽ എത്തും. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംഫോസയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

അതേസമയം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്നില്ല. അന്താരാഷ്ട്ര കുറ്റവാളിയെന്ന് പ്രഖ്യാപിച്ച് പുടിനെ അറസ്റ്റ് ചെയ്യണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി നിര്‍ദേശം നൽകിയിരുന്നു. ഈ സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണ് വ്ളാദിമിർ പുടിൻ ദക്ഷിണാഫ്രിക്കയിലേക്ക് എത്താത്തത്. പുടിന് പകരം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കും. വ്ളാദിമിർ പുടിൻ വെര്‍ച്വലായി ഉച്ചകോടിയിൽ പങ്കെടുത്തേക്കും. ബ്രിക്സ് രാജ്യങ്ങൾക്ക് ഏകീകൃത കറൻസിയെന്ന നിർദ്ദേശത്തെ ഇന്ത്യ എതിർക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംങുമായി കൂടികാഴ്ച നടത്തുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Top