മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ പീഡന പരാതി

എറണാകുളം: ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ജോസഫിനെതിരെ മറ്റൊരു യുവതി കൂടി പരാതി നല്‍കിയതായി പൊലീസ്. മാര്‍ട്ടിന്‍ ജോസഫ് പീഡിപ്പിച്ചതായി എറണാകുളത്താണ് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം മാര്‍ട്ടിന്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് കാക്കനാടുള്ള ജുവെല്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സമയവും തിയതിയും വ്യക്തമാവുന്നുണ്ട്.

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് മാര്‍ട്ടിന്‍ രക്ഷപ്പെട്ടത്. ജൂണ്‍ എട്ടാം തീയതി വൈകിട്ട് നാല് മണിയോടെയാണ് കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്ന് മാര്‍ട്ടിന്‍ ജോസഫ് ബാഗുകളുമായി രക്ഷപ്പെട്ടത്.

മാര്‍ച്ചില്‍ പൊലീസില്‍ യുവതി പരാതി നല്‍കിയിട്ടും മാര്‍ട്ടിന്‍ കൊച്ചിയില്‍ത്തന്നെ തുടരുകയായിരുന്നു. എന്നാല്‍ മാര്‍ട്ടിന്‍ ജോസഫിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി മാര്‍ട്ടിന്‍ ജോസഫിന് തൃശ്ശൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ് പിടിയിലായത്.

ഇവരുടെ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മൂന്നുപേരും മാര്‍ട്ടിന്റെ സുഹൃത്തുക്കളാണ്. മാര്‍ട്ടിന്‍ ജോസഫ് ഉടന്‍ പിടിയിലാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.

ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും പ്രതി തന്റെ നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും കണ്ണൂര്‍ സ്വദേശിയായ യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേര്‍ പിടിയിലായത്.

 

Top