തിരുവനന്തപുരം: മരം മുറിയുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടി വൈകും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംയുക്ത അന്വേഷണ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാകും നടപടി തീരുമാനിക്കുക.
ചില ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും ഒരു ജില്ലയില്‍ നിന്നു മാത്രമാണ് തടി നഷ്ടമായതെന്നുമാണ് റവന്യൂവകുപ്പിന്റെ പ്രത്യേക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വനംവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സംയുക്ത അന്വേഷണ റിപ്പോര്‍ട്ടിനു മുന്നോടിയായി നടപടികളിലേക്കു നീങ്ങുന്നത് യുക്തിസഹമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിനെ കുറ്റപ്പെടുത്തുന്നതാണ് വനംവകുപ്പ് റിപ്പോര്‍ട്ട്.
വിവാദ ഉത്തരവിന്റെ മറവില്‍ പലയിടത്തും റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് മരം മുറിച്ചിട്ടുള്ളതെന്നാണ് അവരുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ മന്ത്രി എ.കെ. ശശീന്ദ്രനു കൈമാറി.
മരം മുറിച്ചുകടത്തിയ സംഘത്തിന് ഒത്താശചെയ്തവരെ തടയാന്‍ റവന്യൂ വകുപ്പ് നടപടിയെടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമപരമായി മുറിക്കാനാവാത്ത മരങ്ങള്‍ മുറിച്ചത് തിരിച്ചുപിടിക്കാനും അവര്‍ക്കായില്ല. ഈട്ടിയും തേക്കുമടക്കം 14.42 കോടിയുടെ മരം നഷ്ടപ്പെട്ടതായാണ് വിലയിരുത്തല്‍. സംഭവം നടക്കുമ്പോള്‍ ചുമതലയിലുണ്ടായിരുന്ന നേര്യമംഗലം, അടിമാലി, മച്ചാട് റേഞ്ച് ഓഫീസര്‍മാര്‍ക്കെതിരേ നടപടിക്കും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.