ജോര്‍ജ് ഫോലോയ്ഡിന് അന്ത്യാഞ്ജലി; അമ്മയുടെ കല്ലറയ്ക്ക് സമീപം ഇനി അന്ത്യവിശ്രമം

ഹൂസ്റ്റണ്‍: യുഎസില്‍ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ സംസ്‌കാരം നാളെ നടക്കും. ചൊവ്വാഴ്ച രാവിലെ 11ന് അമ്മയുടെ കല്ലറയ്ക്കു സമീപം തന്നെയാണ് ഫ്‌ലോയിഡിനെയും അടക്കം ചെയ്യുന്നത് എന്ന് പൊലീസ് മേധാവി ട്വീറ്റ് ചെയ്തു. ഇതേ തുടര്‍ന്ന് വന്‍ സുരക്ഷാ സന്നാഹങ്ങളാണു ഹൂസ്റ്റണില്‍ ഒരുക്കിയിരിക്കുന്നത്.

ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണത്തെ തുടര്‍ന്നു ന്യൂയോര്‍ക്കില്‍ ഉള്‍പ്പെടെ യുഎസില്‍ എങ്ങും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ശനിയാഴ്ച മൃതദേഹം ഹൂസ്റ്റണില്‍ എത്തിച്ചിരുന്നു. ജോര്‍ജിന്റെ കുടുംബാംഗങ്ങള്‍ സുരക്ഷിതരായി ഹൂസ്റ്റണില്‍ എത്തിയതായി പൊലീസ് അറിയിച്ചു. മുന്‍ വൈസ് പ്രസിഡന്റ ജോ ബൈഡന്‍ തിങ്കളാഴ്ച ജോര്‍ജിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. സുരക്ഷാ കാരണങ്ങള്‍ മൂലം അദ്ദേഹം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ല.

തിങ്കളാഴ്ചയാണു പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം നല്‍കിയത്. ചൊവ്വാഴ്ച ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ കുറച്ചു പേര്‍ മാത്രമേ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കൂ. ഹൂസ്റ്റണില്‍ ഹില്‍ക്രോഫ്റ്റ് അവന്യുവിലുള്ള ദ് ഫൗണ്ടന്‍ ഓഫ് പ്രെയിസ് പള്ളിയിലാണു രണ്ടു ചടങ്ങുകളും നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരേസമയം 15 പേര്‍ക്കു മാത്രമേ പള്ളിയില്‍ പ്രവേശനം അനുവദിക്കൂ. 10 മിനിറ്റിലധികം പള്ളിയില്‍ ചെലവഴിക്കാനും കഴിയില്ല. സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാ നിയന്ത്രണങ്ങളും പാലിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top