എലിസബത്ത് രാജ്ഞിക്ക് ഇന്ന് വിട, ദ്രൗപദി മുർമു പങ്കെടുക്കും

ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിട നൽകും. വെസ്റ്റ്മിൻസ്റ്റർ ഹാളിലെ പൊതുദർശനം രാവിലെ 11 മണിക്ക് അവസാനിക്കും. രാത്രി 12 മണിക്കാണ് സംസ്കാര ചടങ്ങുകൾ. യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളിലെ പ്രധാന തെരുവുകളിൽ സ്ഥാപിച്ച വലിയ സ്ക്രീനുകളിലും സംസ്കാരച്ചടങ്ങുകൾ തൽസമയം കാണിക്കുന്നുണ്ട്.

രാവിലെ 11നു വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് കൊട്ടാരത്തിലേക്കു നീളുന്ന ‘ദ് ലോങ് വോക്’ നിരത്തിലൂടെ മൃതദേഹവുമായുള്ള പേടകം വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കു കൊണ്ടുപോകും. എട്ട് കിലോമീറ്റർ നീളുന്ന യാത്രയിൽ സൈനികർ അകമ്പടിയേകും. കഴിഞ്ഞവർഷം മരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികെ, കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണു രാ‍‍ജ്ഞിയുടെ അന്ത്യവിശ്രമം.

സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ യു കെയിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. രാത്രി 8മണിക്ക് ഒരു മിനിറ്റ് രാജ്യം മൗനാചരണം നടത്തും. വിൻഡ്സർ കൊട്ടാരത്തിലെയും വെസ്റ്റ്മിൻസ്റ്റർ ആബിയിലെയും സംസ്കാര ശുശ്രൂഷകൾക്കിടെ ശബ്ദശല്യം ഉണ്ടാകാതിരിക്കാൻ ഹീത്രോ വിമാനത്താവളത്തിലെ 100 വിമാനങ്ങൾ റദ്ദാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു തുടങ്ങി നൂറിലേറെ ലോകനേതാക്കൾ സംസ്കാരച്ചടങ്ങിനായി ലണ്ടനിലെത്തിയിട്ടുണ്ട്.

Top