ചെന്നൈ: ദ്രാവിഡ രാഷ്ട്രീയത്തെ നിയന്ത്രിച്ച മുത്തുവേല്‍ കരുണാനിധി ഇനി ഓര്‍മ്മ.
മണിക്കൂറുകള്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവില്‍ ചെന്നൈയിലെ മറീനാ ബീച്ചില്‍ ദൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
അണ്ണാ സമാധിക്കുസമീപമാണു കരുണാനിധിയെയും അടക്കിയത്. മക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു.
മറീന ബീച്ചിലേക്കുള്ള വിലാപയാത്രയില്‍ പങ്കുചേരുന്നതിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് പെടാപ്പാടുപെട്ടു, ലാത്തിച്ചാര്‍ജും വേണ്ടിവന്നു.
അര്‍ധരാത്രിയും പകലും നീണ്ടുനിന്ന പോരാട്ടത്തിലൂടെയാണ് മറീന ബീച്ചില്‍ കരുണാനിധിക്ക് അന്ത്യവിശ്രമത്തിനുള്ള അനുമതി ലഭിച്ചത്. ഉച്ചയ്ക്ക് രാജാജി ഹാളിന് മുന്നില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ചതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തള്ളിക്കയറിയത് സ്ഥിതി വഷളാക്കി. തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ഇന്നലെ വൈകുന്നേരമാണ് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) കുലപതി കരുണാനിധി മരണപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കമല്‍ഹാസന്‍, ദീപ ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേരെത്തി അന്തിമോപചാരം അര്‍പ്പിച്ചു.