ഇന്ധനവില വര്‍ദ്ധനവ് പിടിച്ചു കെട്ടാന്‍ നിര്‍ദ്ദേശവുമായി ആര്‍ബിഐ ഗവര്‍ണ്ണര്‍

ന്യൂഡല്‍ഹി:ഇന്ധനവില വര്‍ദ്ധനവ് പിടിച്ചു കെട്ടാന്‍ നിര്‍ദ്ദേശവുമായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പരോക്ഷ നികുതി കുറയ്ക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടു. ധനനയ സമിതി യോഗത്തിലാണ് ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്. 5.5 ശതമാനമാണ് ഡിസംബറിലെ വിലക്കയറ്റം. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും പരോക്ഷ നികുതികളുമാണ് ഇന്ധന വിലക്കയറ്റത്തിന് കാരണമാകുന്നത്. ആരോഗ്യ രംഗത്ത് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഈ വില വര്‍ധനവ് പ്രകടമാകുന്നുണ്ട്. വില വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ പെട്രോളിനും ഡീസലിനും വര്‍ധിച്ചത് 21 രൂപയാണ്. 2020 ജൂണ്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള ഒന്‍പത് മാസം കൊണ്ടാണ് ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും 21 രൂപ വര്‍ധിച്ചത്.

പെട്രോള്‍ വില 100 രൂപയില്‍ എത്താതെ ഇന്ധനവില കുറയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്. രാജ്യത്ത് സര്‍വകാല റെക്കോര്‍ഡിലേക്ക് ആണ് ഇന്ധന വില കുതിച്ചുയരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിക്കുന്നു.

Top