ഇന്ധനടാങ്കുകളും ബോംബുകളും നിലത്തേയ്ക്ക്‌;വന്‍ ദുരന്തം ഒഴിവാക്കി പൈലറ്റ്‌,അഭിനന്ദിച്ച് വ്യോമസേന

ഡല്‍ഹി:പക്ഷിയിടിച്ച് എന്‍ജിന്‍ തകരാറിലായ വ്യോമസേനയുടെ ജാഗ്വര്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി. വ്യാഴാഴ്ച രാവിലെ അംബാലയിലെ വ്യോമസേന കേന്ദ്രത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു സംഭവം.

അംബാല വ്യോമസേന കേന്ദ്രത്തില്‍നിന്ന് രാവിലെ 7.45-നാണ് പരിശീലനത്തിലായി ജാഗ്വര്‍ വിമാനം പറന്നുയര്‍ന്നത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തില്‍ പക്ഷികള്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ ഒരു എന്‍ജിന്‍ തകരാറിലായി. തുടര്‍ന്ന് പൈലറ്റ് രണ്ട് ഇന്ധനടാങ്കുകളും പരിശീലന ബോംബുകളും വിമാനത്തില്‍നിന്ന് നിലത്തേക്കെറിഞ്ഞു. ഇതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. നിയന്ത്രണം നഷ്ടമായി വിമാനം തകര്‍ന്നു വീണിരുന്നെങ്കില്‍ വ്യോമസേനാ കേന്ദ്രത്തിന് സമീപമുള്ള നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാകുമായിരുന്നു. സംഭവത്തിന്റെ 48 ദൈര്‍ഘ്യമുള്ള വീഡിയോയും വ്യോമസേന ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ബോംബുകളും ഇന്ധനടാങ്കും നിലത്ത് പതിച്ചതോടെ അംബാല വ്യോമകേന്ദ്രത്തിന് സമീപം വന്‍ സ്ഫോടനമുണ്ടാവുകയും ജനങ്ങള്‍ പരിഭ്രാന്തരാവുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും പൈലറ്റിന്റെ ഇടപെടല്‍കൊണ്ട് ഒഴിവായത് വന്‍ ദുരന്തമാണെന്നും വ്യോമസനേ അറിയിച്ചു. വിമാനം ഇത്തരം അപകടത്തില്‍പ്പെട്ടാല്‍ ചെയ്യേണ്ടകാര്യങ്ങള്‍ തന്നെയാണ് പൈലറ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഇടപെടല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഉയര്‍ന്നനിലവാരത്തിന്റെ സാക്ഷ്യപത്രമാണെന്നും വ്യോമസേന വ്യക്തമാക്കി.

Top