മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്രം വാക്‌സിന്‍ നല്‍കില്ല

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് മെയ് ഒന്ന് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ നല്‍കില്ല. സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങാം. ഇതോടെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ കുത്തിവെപ്പ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കും.

പുതിയ വാക്‌സിന്‍ നയത്തിന്റെ ഭാഗമായാണ് സ്വകാര്യ ആശുപത്രികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാക്‌സിന്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തുന്നത്. നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്‍ കുത്തിവയ്ക്കാന്‍ 250 രൂപ ആണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് എത്ര രൂപയ്ക്ക് ആകും നിര്‍മ്മാതാക്കള്‍ വാക്‌സിന്‍ നല്‍കുക എന്ന് വ്യക്തമല്ല.

വിവിധ വാക്‌സിനുകള്‍ക്ക് വ്യത്യസ്ത വില ആണ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നത് എന്നാണ് സൂചന. വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ വാങ്ങുന്നതോടെ ഒരു ഡോസ് കുത്തിവയ്പ്പിന് 1000 രൂപ വരെ ആയി ഉയര്‍ന്നേക്കും. സ്വകാര്യ ആശുപത്രികളില്‍ ആദ്യ ഡോസ് വാക്‌സിന്‍ കുത്തിവച്ചവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് രണ്ടാം ഡോസ് കുത്തിവയ്ക്കാന്‍ ഉള്ള അനുമതി ഉണ്ടാകും.

 

Top