കാട്ടാനയെ കണ്ട് പേടിച്ചോടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു

വയനാട്: കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. രക്ഷപ്പെടാന്‍ ഓടുന്നതിനിടെ വീണ് തലയിടിച്ച് ആദിവാസി സ്ത്രീ മരിച്ചു. കാട്ടുനായ്ക്ക കോളനിയിലെ ബസവി(45) എന്ന ശാന്തയാണ് മരിച്ചത്.

ബസവിയും സഹോദരി മാച്ചിയുമടക്കം അഞ്ചുപേരാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസവിക്ക് ഗുരുതര പരിക്കേറ്റു. സഹോദരി മാച്ചിയ്ക്ക് നിസാര പരിക്കുകളേയുളളു.

പുല്‍പ്പളളി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കുകളുണ്ടായിരുന്ന ബസവി അവിടെവച്ച് മരിച്ചു. സഹോദരന്‍ ബൈരന്‍ കാട്ടാനയുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടു. കാട്ടാന ആക്രമിച്ചാണ് ബസവി മരിച്ചതെന്നും എന്നാല്‍ ആന ആക്രമിച്ചതിന്റെ പാടുകളൊന്നും ഇവരുടെ ശരീരത്തിലില്ലെന്നും വീണ പരിക്കുകളാണ് ഉളളതെന്നും വനംവകുപ്പ് അറിയിച്ചു. വിശദവിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ലഭ്യമാകൂ. ബസവിയുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Top