ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് അറിയിച്ചിരുന്നതായി സുഹൃത്ത്

കൊട്ടാരക്കര: അഞ്ചല്‍ ഉത്ര വധകേസില്‍ കൊലപാതക വിവരം സൂരജ് തന്നെ അറിയിച്ചിരുന്നതായി സുഹൃത്ത് പൊലീസിനു മൊഴി നല്‍കി. അറസ്റ്റ് ഉറപ്പായ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി അഭിഭാഷകനെ കാണാന്‍ സൂരജ് ശ്രമിക്കുകയും ചെയ്തു. എന്തിനാണു ഭയക്കുന്നതെന്നു സുഹൃത്ത് ചോദിച്ചപ്പോഴാണു പാമ്പുകളെ വാങ്ങിയ കാര്യവും ഉത്രയുടെ മരണത്തെക്കുറിച്ചും പറഞ്ഞത്.

സൂരജിന്റെ രണ്ട് സുഹൃത്തുക്കള്‍, ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ സ്റ്റോറിന്റെ ഉടമ, ജീവനക്കാരന്‍, സൂരജിന്റെ സഹോദരിയുടെ സുഹൃത്ത് എന്നിവരെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. സഹോദരിയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് സൂരജിനെ പൊലീസ് പിടികൂടിയത്. ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. രാത്രിയിലും ചോദ്യം ചെയ്യല്‍ തുടരുന്നു.

പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് ഉറക്കഗുളികയ്‌ക്കൊപ്പം ലഹരിമരുന്നും ഉത്രയ്ക്കു സൂരജ് നല്‍കിയതായി പൊലീസ് സംശയിക്കുന്നു. വ്യക്തത തേടി ഉത്രയുടെ ആന്തരികാവയവ പരിശോധന നടത്തുന്ന രാസപരിശോധനാ ലാബിനെ പൊലീസ് സമീപിച്ചു. സൂരജിനു വിഷപ്പാമ്പുകളെ നല്‍കിയ ചാവര്‍കോട് സുരേഷിനെ മാപ്പുസാക്ഷിയാക്കാനും പൊലീസ് ശ്രമം തുടങ്ങി. ഇക്കാര്യത്തില്‍ കോടതിയുടെ അനുമതി തേടാനാണ് നീക്കം.

Top