കൊവിഡ് ചികിത്സയിലിരിക്കെ സന്നദ്ധ പ്രവര്‍ത്തകനായ സുഹൃത്ത് പീഡിപ്പിച്ചു; പരാതിയുമായി യുവതി

തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കെ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെത്തി സുഹൃത്ത് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. തിരുവനന്തപുരത്ത് കൊവിഡ് സന്നദ്ധ പ്രവര്‍ത്തകനായിരുന്ന മഹേഷ് പരമേശ്വരനെതിരെയാണ് സുഹൃത്തായ യുവതി പരാതി നല്‍കിയത്. സംഭവത്തില്‍ മഹേഷ് പരമേശ്വരനെതിരെ പൊലീസ് കേസെടുത്തു.

കൊവിഡ് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ വീട്ടിലെത്തി മഹേഷ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം മഹേഷ് ജാതി അധിക്ഷേപം നടത്തി പിന്മാറിയെന്നും പരാതിയില്‍ ആരോപിക്കുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മഹേഷിനൊപ്പം സഹകരിച്ച സുഹൃത്താണ് പീഡന പരാതി നല്‍കിയത്.

ഏപ്രില്‍ മാസം പിതാവിനും തനിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛന് ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങള്‍ എടുക്കാന്‍ പിപിഇ കിറ്റ് ധരിച്ച് വീട്ടിലെക്കുള്ള യാത്രയില്‍ തനിക്കൊപ്പം മഹേഷും ഒപ്പം കൂടി. വീട്ടിലെത്തിയ പിന്നാലെ ബലാല്‍സംഗം ചെയ്തുവെന്നുമാണ് പരാതി. ബലാല്‍സംഗത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച തന്നെ വിവാഹ വാഗ്ദാനം നല്‍കി പിന്തിരിപ്പിച്ചു. അച്ഛനോടും തന്നെ വിവാഹം ചെയ്യാനുള്ള സന്നദ്ധതയറിച്ചിരുന്നു.

എന്നാല്‍ തന്റെ അച്ഛന്‍ മരിച്ചതിന് പിന്നാലെ മഹേഷ് പിന്മാറിയെന്നാണ് ആരോപണം. വിവാഹിതനാണെന്ന് വെളിപ്പെടുത്തി, പട്ടിക ജാതിക്കാരിയായ തന്നോട് ജാതി അധിക്ഷേപം നടത്തിയെന്നും പാപ്പനംകോട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. കരമന പൊലീസ് പരായിന്മേല്‍ മഹേഷിനെതിരെ കേസെടുത്തിട്ടുണ്ട്. പരാതി കെട്ടിച്ചമച്ചതാണെന്ന് മഹേഷിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു.

 

Top