വിദ്യാര്‍ഥിനികള്‍ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍; യുവാവ് അറസ്റ്റില്‍

കൊല്ലം : ബിരുദ വിദ്യാര്‍ഥിനിക്കും അനുജത്തിയ്ക്കും ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 25 കാരന്‍ സംഗീതിനെയാണ് ശക്തികുളങ്ങര പൊലീസ് തൃശൂര്‍ വടക്കാഞ്ചേരിയിലെത്തി തിങ്കളാഴ്ച പിടികൂടിയത്. ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയത്തിന് സമീപം ഹൈബാസ് ബില്‍ഡിങ്ങില്‍ താമസിച്ചുവരികയായിരുന്നു യുവാവ്.

മക്കളുടെ ഫോണില്‍ അശ്ലീല സന്ദേശമയച്ച യുവാവിനെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് മാസങ്ങളായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയിട്ടും നീതി കിട്ടിയിരുന്നില്ല. ഒടുവില്‍ ഇവര്‍ ആത്മഹത്യയ്ക്ക് ഒരുങ്ങുകയും ചെയ്തിരുന്നു.

കമ്പ്യൂട്ടര്‍ ഡിപ്ലോമ കഴിഞ്ഞ സംഗീത് ഈ വര്‍ഷം ഫെബ്രുവരിയിലാണ് ബിരുദവിദ്യാര്‍ഥിനിയ്ക്കും ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ അനുജത്തിയ്ക്കും ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചത്.

ആ അക്കൗണ്ട് ബ്ലോക്ക് ചെയ്തപ്പോള്‍ ആതിര, ദേവിക തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്ന് തുടര്‍ച്ചയായി മെസേജുകള്‍ വന്നുകൊണ്ടിരുന്നു. ഫെബ്രുവരി 27-ന് ഇവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം സൈബര്‍ സെല്ലിനടക്കം മാതാവ് പരാതിയായി നല്‍കുകയായിരുന്നു.

എന്നാല്‍ ജൂലൈ മാസമായിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് മാതാവ് റെയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്ക്കൊരുങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊല്ലം കമ്മിഷണര്‍ ഓഫിസിനടുത്തായിരുന്നു സംഭവം. കുഴഞ്ഞുവീണ ഇവരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കിയതിന് ശേഷമാണ് വീട്ടിലേക്ക് വിട്ടത്.

നടപടിയെടുക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കുകയും അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു. ശക്തികുളങ്ങര എസ്.എച്ച്.ഒ. യു.ബിജു, എ.എസ്.ഐ പ്രദീപ്, സീനിയര്‍ സി.പി.ഒ ബിജു, സി.പി.ഒ മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Top