‘ആശുപത്രി ആക്രമണത്തെ ന്യായീകരിക്കാനാവില്ല’; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

പാരീസ്: ഗസ്സയിലെ അല്‍ അഹ്ലി ആശുപത്രിക്കെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ആശുപത്രികളും സിവിലിയന്‍മാരെയും ആക്രമിക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ആശുപത്രി ആക്രമിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. സിവിലിയന്‍സിനെ ലക്ഷ്യംവെക്കുന്നതിനും ന്യായീകരണമില്ല. ഗസ്സയിലെ അല്‍അഹ്ലി അറബ് ആശുപത്രിക്കെതിരെ നടന്ന ആക്രമണത്തെ ഫ്രാന്‍സ് അപലപിക്കുന്നു. ഞങ്ങള്‍ ആക്രമണത്തിന്റെ ഇരകള്‍ക്കൊപ്പമാണ്”മാക്രോണ്‍ എക്സില്‍ കുറിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ഇസ്രഈല്‍ എംബസിക്ക് നേരെ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. 200 പേരടങ്ങുന്ന ഒരു സംഘത്തിന് എംബസിയുടെ വളരെ അടുത്ത് എത്താന്‍ സാധിച്ചെങ്കിലും സുരക്ഷാ ഓഫീസര്‍മാര്‍ കണ്ണീര്‍ വാതകം ഉപയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചു വിടുകയായിരുന്നു. അതിനെ തുടര്‍ന്ന് ഇസ്രഈല്‍ എംബസിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കലോടി മസ്ജിദിലേക്ക് പ്രതിഷേധക്കാര്‍ മാറുകയുണ്ടായി. എംബസിയിലേക്ക് കടന്നുകയറാന്‍ കഴിഞ്ഞു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ജോര്‍ദാന്‍ സുരക്ഷാ സ്രോതസുകള്‍ അറിയിച്ചു.

എംബസി അടച്ചു പൂട്ടണമെന്നും അംബാസിഡറെ പുറത്താക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗസ ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലെ നഗരങ്ങളിലും മറ്റും 100 കണക്കിന് ആളുകളുടെ പ്രതിഷേധം നടന്നതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top