ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ഞായറാഴ്ച ആരംഭിക്കും

പാരീസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ് സ്ലാമിൽ കളിമൺ കോർട്ടിലെ ഏക ഗ്രാൻസ്ലാം ഞായറാഴ്ച ആരംഭിക്കും ഇത്തവണ ഫൈനലിൽ പ്രമുഖ താരങ്ങൾ മത്സരിക്കില്ല. ഫ്രഞ്ച് ഓപ്പൺ മത്സര ക്രമമനുസരിച്ച് ബിഗ് ത്രീയിൽ ഒരാൾ മാത്രമായിരിക്കും ഫൈനലിലെത്തുക. നൊവാക് ജോക്കോവിച്ചും റാഫേൽ നദാലും റോജർ ഫെഡററും ഇത്തവണ മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. എന്നാൽ ഇവർ തമ്മിലുള്ള ഏറ്റുമുട്ടലിന് ഫൈനലിൽ സാദ്ധ്യതയില്ലെന്നാണ് കണക്കുകൂട്ടലുകൾ.

പുരുഷവിഭാഗം മത്സരങ്ങളുടെ നറുക്കെടുപ്പിൽ  3 പേരും ഒരേ ഗ്രൂപ്പിലേക്കാണ് വന്നിരിക്കുന്നത്. ഇതുമൂലം ഫൈനലിന് മുന്നേ തന്നെ ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കും. സ്വാഭാവികമായി 2 മത്സരം നടക്കുന്നതോടെ ഒരാൾ മാത്രമായി ചുരുങ്ങുമെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. നിലവിൽ ലോക ഒന്നാം നമ്പർ ജോക്കോവിച്ചാണ്. നദാൽ മൂന്നാമതും പരിക്കുമൂലം ഏറെ മത്സരങ്ങൾ കളിക്കാതിരുന്ന ഫെഡറർ എട്ടാം സ്ഥാനത്തുമാണ്.

അട്ടിമറികൾ നടന്നില്ലെങ്കിൽ ക്വാർട്ടറിൽ ജോക്കോവിച്ചും ഫെഡററും ഏറ്റുമുട്ടും. സെമിയിൽ ഇവരിലൊരാളുടെ എതിരാളി നദാലായിരിക്കും. ക്വാർട്ടറിൽ നദാൽ മിക്കവാറും നേരിടേണ്ടിവരിക ആന്ദ്രേ റൂബലേവിനെയുമാകും. കഴിഞ്ഞ തവണ ജോക്കോവിച്ചിനെ കീഴടക്കി നദാലാണ് തന്റെ പതിമൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. ഗ്രാൻസ്ലാം കിരീട നേട്ടത്തിൽ 20 കിരീടങ്ങളുമായി നദാലും ഫെഡററും ഒപ്പത്തിനൊപ്പമാണ്. ജോക്കോവിച്ച് 18 കിരീടം സ്വന്തമാക്കിക്കഴിഞ്ഞു.

Top