മെസിയുടെ ലോകകപ്പ് സ്വപ്നം തകര്‍ക്കാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഫ്രഞ്ച് പരിശീലകന്‍ ദെഷാം

ദോഹ: ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനൽ വരെ എത്തിച്ച ലിയോണല്‍ മെസിയുടെ ലോക കിരീടമെന്ന സ്വപ്നം തകര്‍ക്കാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാം. മറഡോണയ്ക്കുശേഷം അര്‍ജന്റീനക്ക് ലോകകപ്പ് സമ്മാനിക്കുന്ന നായകനാവാനൊരുങ്ങുകയാണ് മെസി, അതുകൊണ്ടുതന്നെ മെസിയെ തടയാന്‍ എന്താണ് പദ്ധതിയെന്ന ചോദ്യത്തിനാണ് ലോകകപ്പെന്ന മെസിയുടെ സ്വപ്നം തകര്‍ക്കാന്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് ദെഷാം വ്യക്തമാക്കിയത്.

നാലു വര്‍ഷം മുമ്പ് റഷ്യയില്‍ നേരിട്ട അര്‍ജന്റീനയോ മെസിയോ അല്ല ഇപ്പോഴുള്ളതെന്നും ദെഷാം പറഞ്ഞു. അന്ന് റഷ്യയില്‍ പ്രീ ക്വര്‍ട്ടറില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ മെസി സെന്റര്‍ ഫോര്‍വേര്‍ഡ് പൊസിഷനിലാണ് ഞങ്ങള്‍ക്കെതിരെ കളിച്ചത്. എന്നാലിപ്പോള്‍ സെന്റര്‍ ഫോര്‍വേര്‍ഡിന് തൊട്ടുപുറകിലാണ് അദ്ദേഹം കളിക്കുന്നത്. പന്ത് കാല്‍ക്കലാക്കാനും അതുമായി അതിവേഗം കുതിക്കാനും ഇതുവഴി അദ്ദേഹത്തിനാവുന്നുണ്ട്.

താളം കണ്ടെത്തിക്കഴിഞ്ഞ മെസിയിപ്പോള്‍ മികച്ച ഫോമിലുമാണ്. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ്. അത് മെസി ലോകത്തിന് മുന്നില്‍ തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മെസിയെന്ന ഭീഷണി മറികടക്കാനും അദ്ദേഹം കളിയിലും ഞങ്ങളുടെ ചില കളിക്കാരിലും ചെലുത്താനിടയുള്ള സ്വാധീനം കുറക്കാന്‍ ഞങ്ങള്‍ക്ക് കഴിയാവുന്നതെല്ലാം ചെയ്യും.

മികച്ച രണ്ട് ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. അതുകൊണ്ടുതന്നെ ടീമിലെ പ്രധാന താരങ്ങളുടെ പ്രകടനം ഫൈനലില്‍ നിര്‍ണായകമാകും. ചെറിയ പിഴവുകള്‍ പോലും ചിലപ്പോള്‍ മത്സരത്തിന്റെ ഗതി നിര്‍ണയിക്കുകയെന്നും ദെഷാം പറഞ്ഞു.

മികച്ച ഫോമിലുള്ള മെസിയെ നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളിയാണെന്ന് ഫ്രാന്‍സ് ടീമിന്റെ പ്ലേ മേക്കറായ അന്റോണ്‍ ഗ്രീസ്മാനും പറഞ്ഞു. മൊറോക്കോക്കെതിരായ സെമി ഫൈനല്‍ പോരില്‍ ഗ്രീസ്‌മാനായിരുന്നു കളിയിലെ താരം. ഇത് തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ ജയത്തിനുശേഷം മെസി പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ പോരാട്ടം.

Top