പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര പോരാളിയുമായ കെ.ഇ മാമ്മന്‍ ഓര്‍മ്മയായി

കോട്ടയം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര പോരാളിയുമായ കെ.ഇ. മാമ്മന്‍ അന്തരിച്ചു, 97 വയസ്സായിരുന്നു.

നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മാമ്മന്‍. കൂടാതെ, ക്വിറ്റ് ഇന്ത്യ സമരത്തിലും സര്‍ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്.

1921 ജൂലായ് 31ന് കണ്ടത്തില്‍ കുടുംബത്തില്‍ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളില്‍ ആറാമനായാണ് കണ്ടത്തില്‍ ഈപ്പന്‍ മാമ്മന്‍ എന്ന കെ.ഇ. മാമ്മന്‍ ജനിച്ചത്.

തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ ട്രാവന്‍കൂര്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം തിരുനക്കരയില്‍ നടന്ന യോഗത്തില്‍ സ്വാതന്ത്ര്യ സമരത്തിനായി വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തതിന്റെ പേരില്‍ ലോക്കപ്പിലടയ്ക്കപ്പെട്ടിട്ടുണ്ട്‌.

സി.കേശവന്റെ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗം കേള്‍ക്കാനിടയായതാണ് മാമ്മന്റെ ജീവിതത്തില്‍ പ്രധാന വഴിത്തിരിവായത്.

mamman1

സര്‍ സിപി നാഷനല്‍ ക്വയിലോണ്‍ ബാങ്ക് പൂട്ടിക്കുകയും ഉടമകളെ തടവിലാക്കുകയും ചെയ്തപ്പോള്‍ മാമ്മന്റെ പിതാവ് കെ.സി. ഈപ്പനും ജയിലിലായി. ജയിലില്‍ കിടക്കവെയാണ് ഈപ്പന്‍ മരിച്ചത്. അപ്പോഴേക്കും മകനായ മാമ്മനും സിപിയുടെ കണ്ണിലെ കരടായി മാറിയിരുന്നു.

തിരുവിതാംകൂറില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സിപി മാമ്മനെ അനുവദിച്ചില്ല. ഇതിനിടെ തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ നടന്ന യോഗത്തില്‍ സര്‍ സിപിക്കെതിരെ മാമ്മന്‍ ആഞ്ഞടിച്ചത് കോളജില്‍നിന്ന് പുറത്താക്കപ്പെടുന്നതിനും കാരണമായി.

തുടര്‍പഠനത്തിമായി എറണാകുളം മഹാരാജാസില്‍ ശ്രമിച്ചെങ്കിലും പ്രവേശനം നിഷേധിക്കപ്പെടുകയാണുണ്ടായത്. പിന്നീട് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ പഠിച്ച് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തീകരിച്ചു.

1940ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബിരുദത്തിനു ചേര്‍ന്നെങ്കിലും 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതോടെ അവിടെനിന്നും പുറത്താക്കപ്പെട്ടു. പുറത്താക്കുമ്പോള്‍ സ്‌കോട്ട്‌ലന്‍ഡുകാരനായ പ്രിന്‍സിപ്പല്‍ റവ. ബോയിഡ് പറഞ്ഞതിങ്ങനെയാണ് ‘നിന്റെ രാജ്യസ്‌നേഹത്തെയും ഞാന്‍ അനുമോദിക്കുന്നു. എന്നാല്‍ കോളജില്‍ നിന്ന് പുറത്താക്കാതെ നിവൃത്തിയില്ല’.

യുവാക്കള്‍ പഠനമുപേക്ഷിച്ച് രാജ്യത്തിന്റെ മോചനത്തിനു വേണ്ടി ഇറങ്ങുന്ന കാലത്ത് അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരുന്നു കോളേജില്‍ നിന്നും പുറത്തായ മാമ്മന്റെയും തീരുമാനം. 1943ല്‍ നാട്ടില്‍ തിരിച്ചെത്തി ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു.

രാമാശ്രമം അവാര്‍ഡ്, ലോഹ്യാവിചാരവേദി അവാര്‍ഡ്, ടികെവി ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. 1995ല്‍ കോട്ടയം വൈഎംസിഎ മദര്‍ തെരേസ പുരസ്‌കാരം നല്‍കി ബഹുമാനിച്ചു.

അവിവാഹിതനായ മാമ്മന്‍ ഗാന്ധിയന്‍ തത്വങ്ങള്‍ പിന്തുടര്‍ന്നാണ് ജീവിച്ചിരുന്നത്. സഹോദരന്‍ കെ.ഇ.ഉമ്മന്റെ മകന്‍ ഗീവര്‍ഗീസ് ഉമ്മനൊപ്പം കുന്നുകുഴിയിലെ വീട്ടിലായിരുന്നു താമസം. പക്ഷാഘാതം കാരണം 2013 ഡിസംബര്‍ മുതല്‍ നിംസ് ആശുപത്രിയിലാണ് അദ്ദേഹം കഴിഞ്ഞത്.

Top