സൗജന്യ വൈഫൈ ഉപയോഗം സുരക്ഷിതമല്ല ; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

ചെന്നൈ: റെയില്‍വെ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ലഭ്യമാകുന്ന വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് വിഭാഗ(സി.ഇ.ആര്‍.ടി)ത്തിന്റെ മുന്നറിയിപ്പ്.

ഇത്തരത്തില്‍ വൈഫൈ ഉപയോഗിക്കുന്നത് സൈബര്‍ ആക്രമണങ്ങളെ ക്ഷണിച്ചുവരുത്തലാകുമെന്നാണ് സി.ഇ.ആര്‍.ടിയുടെ അറിയിപ്പ്.

എന്നാല്‍ ഒരു വൈഫൈ നെറ്റ്‌വര്‍ക്കുകളും സുരക്ഷിതമല്ലെന്നും, വീടുകളിലെ വൈഫൈ നെറ്റ്‌വര്‍ക്കുകളുടെ പാസ്‌വേഡ് കുടുംബാംഗങ്ങള്‍ക്ക് മാത്രം നല്‍കണമെന്നും, ഹാക്കര്‍മാര്‍ക്ക് കാണാനാവാത്ത വിധം നെറ്റ്‌വര്‍ക്ക് ഐഡികള്‍ ക്രമീകരിക്കണമെന്നും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സൈബര്‍ സുരക്ഷ കമ്പനി വക്താവ് റാം സ്വരൂപ് പറഞ്ഞു.

മാത്രമല്ല, ഹോട്ട് സ്‌പോട്ട് സംവിധാനങ്ങള്‍ക്ക് മതിയായ സുരക്ഷയില്ലാത്തതിനാല്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നുകൂടാനുമാകും.

ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, പാസ്‌വേഡുകള്‍, ഇ-മെയിലുകള്‍ പോലുള്ള ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങളടക്കമുള്ളവ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും.

അതിനാല്‍ പരമാവധി സുരക്ഷിതമായ സ്വകാര്യ ഹോട്ട് സ്‌പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും ഏജന്‍സി പറഞ്ഞു.

അതേസമയം മൈക്രോസോഫ്റ്റ് പുതിയ സെക്യൂരിറ്റി അപ്‌ഡേറ്റുമായി രംഗത്തെത്തിയിട്ടുണ്ട്.

ഗൂഗിള്‍ അടക്കമുളള വിവിധ കമ്പനികളും ഹാക്കിങ്ങിനെ വളരെ ഗൗരവമായി തന്നെയാണ് സമീപിക്കുന്നത്.

Top