സൗജന്യ വസ്ത്ര വിതരണം; തമിഴ്നാട്ടിൽ തിരക്കിൽപ്പെട്ട് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിലെ വണ്ണിയമ്പാടിയിൽ സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ തിരക്കിൽപ്പെട്ട് നാല് സ്ത്രീകൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. തിരുപ്പാട്ടൂർ ജില്ലയിലാണ് ദാരുണ സംഭവം. സൗജന്യ വിതരണത്തിന് പ്രതീക്ഷിച്ചതിലേറെയും ആളുകൾ എത്തിയതോടെയാണ് വൻതിരക്കുണ്ടായത്. വയോധികരായ സ്ത്രീകളാണ് മരിച്ചത്. തൈപ്പൂയം ഉത്സവത്തിനോടനുബന്ധിച്ച് അയ്യപ്പൻ എന്നയാളാണ് നാട്ടുകാർക്ക് സൗജന്യ സാരിയും മുണ്ടും വിതരണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

തിരക്കിൽ നിരവധിപേർ ബോധരഹിതരായി വീണു. ആംബുലൻസുകൾ എത്തിച്ചാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിപാടിക്ക് അനുമതി നൽകിയിരുന്നില്ലെന്ന് തിരുപ്പാട്ടൂർ എസ്പി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു.

Top