പാര മെഡിക്കല്‍ കോഴ്‌സിന്റെ മറവില്‍ തട്ടിപ്പ്; ആറ് ലക്ഷം വരെ ഫീസ് വാങ്ങി, കൂട്ടപ്പരാതിയുമായി വിദ്യാര്‍ത്ഥികള്‍

തൃശൂര്‍ : പാര മെഡിക്കല്‍ കോഴ്‌സിന്റെ മറവില്‍ തട്ടിപ്പ് കൂട്ടപ്പരാതിയുമായി വിദ്യാര്‍ത്ഥികളെത്തി. മിനര്‍വ അക്കാദമിക്കെതിരെയാണ് വിദ്യാര്‍ഥികളുടെ പരാതി. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി പറ്റിച്ചു എന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കായി 50,000 മുതല്‍ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

തൃശൂര്‍ വടക്കന്‍ സ്റ്റാന്‍ഡിലാണ് മിനര്‍വ അക്കാദമി പ്രവര്‍ത്തിക്കുന്നത്. ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളാണ് മിനര്‍വ അക്കാദമി നടത്തുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കിയത്. പരാതികള്‍ ഉയര്‍ന്നതോടെ സ്ഥാപനം പുതുതായി പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. ഇതോടെ വഞ്ചിതരായ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നില്‍ തമ്പടിച്ച് നൂറിലധികം വിദ്യാര്‍ത്ഥികളാണ് തടിച്ചുകൂടിയത്. ഇതോടെ മിനര്‍വ അക്കാദമിയുടെ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്.

Top