ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ കുറ്റാരോപിതന്‍ ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ പുഷ്പങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ജലന്ധറിലെ അനുയായികൾ. ചൊവ്വ്ഴ്ച ജയിലിൽ നിന്നും പുറത്തിറങ്ങിയ ബിഷപ്പിനെ പഞ്ചാബ് പോലീസിന്റെ സംരക്ഷണയിലാണ് ജലന്തറിൽ എത്തിച്ചത്.
ഏതാനും ആഴ്ചകൾ മുമ്പ് വരെ മുളയ്ക്കൽ ജലന്ധറിലെ രൂപതയുടെ ബിഷപ്പായിരുന്നു. എന്നാൽ ബലാത്സംഗ കേസിനെ തുടർന്ന് ഈ സ്ഥാനം നഷ്ടമായിരുന്നു. അനുയായികൾ പുഷ്പങ്ങൾ വിതറിയും, പൂമാലകൾ അണിയിച്ചും ഡോ.ഫ്രാങ്കോയെ സ്വീകരിച്ചു. പുഞ്ചിരിയോടെ അവർക്ക് അരികിലേക്ക് ഡോ. ഫ്രാങ്കോ നടന്നു നീങ്ങി എന്നാണ് വാർത്ത ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.
“പഞ്ചാബിലെ ഈ ആളുകളുടെ പ്രാർത്ഥനകളാണ് എനിക്ക് ബലം നൽകുന്നത്. ഞാൻ മടങ്ങി എത്തുമ്പോഴും എനിക്കായി അവർ പ്രാർത്ഥിക്കും എന്ന് ഞാൻ വിശ്വസിച്ചിരുന്നു. എല്ലാവരോടും നന്ദി ഉണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, അതുമായി ഞാൻ സഹകരിക്കുന്നുണ്ട്. നിയമത്തെ മാനിക്കുന്ന ഒരു പൗരനാണ് ഞാൻ, രാജ്യത്തെ നിയമ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്,” ഡോ. ഫ്രാങ്കോ മാധ്യമങ്ങളോട് പറഞ്ഞു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ സെപ്റ്റംബര്‍ 21നാണ് ഡോ. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നത്. കുരിവിലങ്ങാട് മഠത്തിൽ വെച്ച്, പരാതിക്കാരിയായ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചു എന്ന ആരോപണത്തിലായിരുന്നു അറസ്റ്റ്.