കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകും

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിയിൽ ഹാജരാകും. കോടതിയില്‍ ഹാജരായി ജാമ്യം തേടുകയോ അഭിഭാഷകന്‍ മുഖേന അവധിക്ക് അപേക്ഷിക്കുകയോ ചെയ്യാം. പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുൻപിലാണ് ഫ്രാങ്കോ മുളയ്ക്കൽ ഹാജരാകുക. നേരത്തെ കേസിൽ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചിരുന്നു.

കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകള്‍ മാത്രമാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണിക്കുന്നത്.

കഴിഞ്ഞ സെപ്തംബർ 21 നാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്. 9 മാസത്തെ അന്വേഷണത്തിന് ശേഷം വൈക്കം ഡിവൈ.എസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 80 പേജുകളുള്ള കുറ്റപത്രത്തില്‍ മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് കേസിലെ ഏക പ്രതിയായ ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ കർദ്ദിനാൾ ആലഞ്ചേരി ഉൾപ്പെടെ 83 സാക്ഷികളാണുള്ളത്.

Top