കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഷപ്പിന്റെ അഭിഭാഷകന്റെ വാദം പൂര്‍ണമായും തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു നടപടി. പൊലീസ് ആവശ്യപ്പെട്ടിരുന്നത് മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30യ്ക്ക് ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
പാലാ കോടതിയാണ് ബിഷപ്പിന് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി വിധിച്ചത്. രക്തവും ഉമിനീരും ബലം പ്രയോഗിച്ച് എടുത്തുവെന്ന് ബിഷപ്പ് കോടതിയിൽ പരാതി നൽകിയിരുന്നു.
അതേസമയം, പരാതിക്കാരി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. ഇവരുടെ ലാപ്‌ടോപ്പും 2014 ലെ വസ്ത്രവും കണ്ടെടുക്കും. ബിഷപ്പിനെതിരെ കേരളത്തില്‍ നിന്നും ജലന്ധറില്‍ നിന്നും കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. പരാതികള്‍ ഇനിയും ലഭിക്കാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍. തെളിവുകളും പരാതികളും ജില്ലാ പൊലീസ് മേധാവിയ്ക്ക് കൈമാറി.
അറസ്റ്റിലായ ശേഷം ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതിനാൽ ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തിയിരുന്നു. ഇന്നലെ രാത്രി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ച് മുളയ്ക്കലിന്റെ രക്തസമ്മർദം 200 രേഖപ്പെടുത്തുകയും ഇ.സി.ജിയിൽ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പിന്നീട് ബിഷപ്പിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.