ഫ്രാങ്കോ മുളക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു. പീഡനം നടന്ന ഇരുപതാം നമ്പര്‍ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. മുക്കാല്‍ മണിക്കൂറോളം തെളിവെടുപ്പ് നീണ്ടുനിന്നു. പുറത്തേക്ക് പോകുന്നതിനിടെ നാട്ടുകാര്‍ ഫ്രാങ്കോ മുളയ്ക്കലിനെ കൂക്കിവിളിച്ചു. തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ തിരിച്ച് കോട്ടയം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി.

അതേസമയം ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഫ്രാങ്കോ മുളയ്ക്കല്‍ നിഷേധാത്മകമായ സമീപനം തുടരുന്നതിനാലാണിത്. നുണപരിശോധന കേസിന് ഗുണം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാകും നടപടി.

ബിഷപ്പ് രണ്ടുവര്‍ഷത്തിനിടെ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. വസ്ത്രങ്ങളും ലാപ്‌ടോപ്പും കണ്ടെത്തണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും അക്കമിട്ട് നിരത്തുന്നു. ബിഷപ്പിനെ ലൈംഗികശേഷി പരിശോധയ്ക്ക് വിധേയനാക്കണം. ഭീഷണി കാരണമാണ് കന്യാസ്ത്രീ ആദ്യം നിശബ്ദത പാലിച്ചത്. പരാതിപ്പെട്ടത് സഭ വിടേണ്ട സാഹചര്യമുണ്ടാക്കിയപ്പോള്‍ ആണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top