ലോകം കണ്ണെറിഞ്ഞ ലോകകപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ് ; രണ്ടാം സ്ഥാനത്തില്‍ ഒതുങ്ങി ക്രൊയേഷ്യ (4-2)

മോസ്‌കോ: ഒരുപാട് രാജ്യങ്ങള്‍ മോഹിക്കുകയും 32 രാജ്യങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ പോരടിക്കുകയും ചെയ്ത 2018ലെ ലോകകപ്പ് സ്വപ്നത്തിന് ഇനി അവകാശി ഫ്രാന്‍സ് മാത്രം.

ക്രൊയേഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് കിരീടം ചൂടിയത്.

1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണ് ഇന്ന് റഷ്യന്‍ മണ്ണില്‍ പിറന്നത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, തകര്‍പ്പന്‍ പ്രകടനത്തിനൊടുവില്‍ രണ്ടാം സ്ഥാനവുമായി മടങ്ങേണ്ടിവന്നു.

18-ാം മിനിറ്റിലാണ് ക്രൊയേഷ്യയെ ഞെട്ടിച്ച് ഫ്രാന്‍സ് ആദ്യ ലീഡെടുത്തത്. ബോക്സിനു തൊട്ടുവെളിയില്‍ അന്റോയിന്‍ ഗ്രീസ്മനെ ബ്രോസോവിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കാണ് ഫ്രാന്‍സ് ഗോളാക്കിയത്.

അതേ നാണയത്തില്‍ തിരിച്ചടിച്ച് ക്രൊയേഷ്യ ഒപ്പത്തിനൊപ്പം മുന്നേറി. എന്നാല്‍ പെനല്‍റ്റി കിക്കിലൂടെ ഫ്രാന്‍സ് വീണ്ടും മുന്നിലെത്തിയിരുന്നു.

രണ്ടാം പകുതി പുരോഗമിക്കുമ്പോള്‍ പോള്‍ പോഗ്ബയിലൂടെ ഫ്രാന്‍സ് മൂന്നാം ഗോള്‍ സ്വന്തമാക്കി. പിന്നാലെ എംബപെയിലൂടെ നാലാം ഗോളും.

ബോക്സിലേക്ക് ഗ്രീസ്മന്‍ ഉയര്‍ത്തിവിട്ട പന്ത് മാന്‍സൂക്കിച്ചിന്റെ തലയില്‍ത്തട്ടി വലയിലേക്ക് വീഴുകയായിരുന്നു.

ഇതിനിടെ ഗോളിയുടെ പിഴവില്‍ നിന്നും ക്രൊയേഷ്യയ്ക്കുവേണ്ടി മാന്‍സൂക്കിച്ച് രണ്ടാം ഗോള്‍ നേടി.

ഈ കിരീടനേട്ടത്തോടെ മരിയോ സഗല്ലോ (ബ്രസീല്‍), ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (ജര്‍മനി) എന്നിവര്‍ക്കുശേഷം കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ഫ്രഞ്ച് പരിശീലകന്‍ ദിദിയെ ദെഷാമിനും റഷ്യന്‍ മണ്ണില്‍ സ്വന്തമാക്കി.

കപ്പ് ഫേവറിറ്റുകള്‍ എന്ന വിശേഷണത്തോടെ മുന്നേറിയ ഫ്രാന്‍സ്, 2006ലെ ലോകകപ്പ് ഫൈനലിലെയും 2016ലെ യൂറോകപ്പ് ഫൈനലിലെയും തോല്‍വിക്ക് പ്രായശ്ചിത്വം ചെയ്യണം എന്ന് മുന്‍കൂട്ടി തീരുമാനിച്ചായിരുന്നു ക്രൊയേഷ്യയ്ക്കെതിരെ ബൂട്ട് കെട്ടിയത്. യുവാക്കളുടെയും പരിചയ സമ്പന്നരുടെയും മിശ്രണമായിരുന്നു ഫ്രഞ്ച് പട.

എതിര്‍ ഗോള്‍ മുഖത്തേക്ക് ശരവേഗത്തില്‍ ഓടിയെത്തി മിന്നല്‍ ഗോളുകള്‍ നേടുന്ന എംബാപ്പെ, അന്റോയീന്‍ ഗ്രീസ്മാന്‍, പോള്‍പോഗ്ബ, എന്‍ഗോളോ കാന്റെ തുടങ്ങിയ പ്രതിഭകളും അണിനിരക്കുന്ന മദ്ധ്യനിരയും ഗോളടിക്കാനും നന്നായി അറിയാവുന്ന പവാര്‍ദും, ഉംറ്രിറ്റിയും, വരാനെയും അടങ്ങുന്ന പ്രതിരോധവുമായിരുന്നു ഫ്രാന്‍സിനെ ശക്തരാക്കിയത്.

ഗോള്‍ പോസ്റ്റില്‍ വന്‍മതില്‍ തീര്‍ത്ത് ഹ്യൂഗോ ലോറിസും, സ്‌ട്രൈക്കറായി ജാറൗഡിനെയും അണിനിരത്തി 4-2-3-1 ഫോര്‍മേഷനിലായിരുന്നു ഫ്രഞ്ച് പടയെ ഇറക്കിയത്.

ഈ ലോകകപ്പിലെ കറുത്ത കുതിരകളായ ക്രൊയേഷ്യയുടെ വിസ്മയക്കുതിപ്പില്‍ ലോകം അമ്പരന്നിരുന്നു. നായകന്‍ ലൂക്കാ മോഡ്രിച്ചിന്റെ നേതൃത്വത്തില്‍ പ്രാഥമിക റൗണ്ടില്‍ കരുത്തരായ അര്‍ജന്റീനയെ അട്ടിമറിച്ചെത്തിയ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിഫൈനലിലും എക്സ്ട്രാടൈം വരെ നീണ്ട കളികള്‍ ജയിച്ചാണ് ഫൈനലിലെത്തിയത്.

പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ജയംനേടിയപ്പോള്‍ സെമിയില്‍ എക്സ്ട്രാടൈമില്‍ നേടിയ ഗോളിലാണ് ജയിച്ചത്. ലൂക്കാ മോഡ്രിച്ചും റാക്കിറ്റിച്ചും പെരിസിച്ചും അണിനിരക്കുന്ന മധ്യനിരയായിരുന്നു. മന്‍സൂക്കിച്ചിനെ മുന്നില്‍ നിറുത്തി 4-2-3-1 ഫോര്‍മേഷനിലായിരുന്നു ക്രൊയേഷ്യന്‍ പട.

1958 ലോകകപ്പിനു ശേഷം മുഴുവന്‍ സമയത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ഫൈനല്‍ കൂടിയായിരുന്നു റഷ്യന്‍ മാമാങ്കം. 1974നു ശേഷം ലോകകപ്പ് ഫൈനലിന്റെ ആദ്യപകുതിയില്‍ മൂന്നു ഗോള്‍ പിറക്കുന്നതും ആദ്യം. 1998നുശേഷം ലോകകപ്പ് ഫൈനലിലാകെ മൂന്നു ഗോളുകള്‍ പിറക്കുന്നതും ഇത് ആദ്യമായാണ്.

Top